ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലിസം ജില്ലയിൽ പരിധി വിടുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. ഇത്തരക്കാർ സത്യവിരുദ്ധവും അപകീർത്തികരവുമായ വാർത്തകൾ നല്കി സംശുദ്ധ രാഷ്ട്രീയത്തിന്റെ അസ്തിവാരം തോണ്ടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരും പല കാര്യങ്ങളിലും വലിച്ചിഴയ്ക്കപ്പെട്ടു. എന്നോട് ചെയ്തതിൽ അദ്ഭുതമില്ലെന്നു പറഞ്ഞ മന്ത്രി സിപിഎം കെട്ടിപ്പടുത്ത കൃഷ്ണപിള്ളയുടെ പ്രതിമ തല്ലിത്തകർക്കാൻ വരെ ഇവിടെ ആളുണ്ടായിരുന്നല്ലോ എന്നും പറഞ്ഞു. മനഃപൂർവം കുഴപ്പം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.
എന്റേത് രക്തസാക്ഷി കുടുംബമാണ്. 55 വർഷത്തോളമായി ഞാൻ പാർട്ടിയിലുമുണ്ട്. എനിക്ക് എത്താവുന്നതിന്റെ പരമാവധി പദവി വരെ പാർട്ടി എനിക്കു നല്‍കുകയും ചെയ്തു. പാര്‍ട്ടി തന്ന ജോലികളെല്ലാം അന്തസോടെ ചെയ്യാനുമായി. മത്സരിച്ചിരുന്നപ്പോഴുള്ളതിനേക്കാൾ ശക്തമായി ഇക്കുറി പ്രവർത്തിച്ചു. എന്നിട്ടും പ്രവർത്തിച്ചില്ലെന്ന തരത്തിൽ വാർത്തകൾ നല്‍കുകയാണ്. പോസ്റ്ററുകൾ കീറി ഒട്ടിച്ചതടക്കമുള്ള വിഷയത്തിലും പേരുകൾ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നു. ഇത്തരം വാർത്തകൾ നല്‍കുന്നവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിൽ കഴിഞ്ഞതവണത്തെ കിട്ടിയ സീറ്റുകൾ നിലനിർത്തുമെന്നും മന്ത്രി പ്രത്യാശിച്ചു. കൗണ്ടിംഗ് കഴിഞ്ഞ് തെരഞ്ഞെടുപ്പു സംബന്ധിച്ച അവലോകനം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പൊളിറ്റിക്കൽ ക്രിമിനലിസം പരിധി വിടുന്നു’ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരൻ
01:44 AM Apr 12, 2021 | Deepika.com