നാദാപുരം: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാനൂർ മൻസൂർ കൊലക്കേസിലെ പ്രതി രതീഷിന്റെ പോസ്റ്റ് മോര്‍ട്ടത്തില്‍ മരണം സംബന്ധിച്ച് ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘം കൂളിപ്പാറയിൽ പരിശോധന നടത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കടവത്തൂര്‍ പുല്ലൂക്കര കൊച്ചിയങ്ങാടി സ്വദേശി കൂലോത്ത് രതീഷി (36)നെ അരൂണ്ട കൂളിപ്പാറയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘം മൂന്ന് മണിക്കൂറെടുത്താണ് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തീകരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായും കണ്ടെത്തിയതോടെയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധ ഡോ. പ്രിയതയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് കൂളിപ്പാറയില്‍ പരിശോധന നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഘം എത്തിയത്. രതീഷ് കെട്ടിത്തൂങ്ങിയ സ്ഥലവും പരിസരവും പരിശോധിച്ച ശേഷം ഇവിടെ നിന്ന് 25 മീറ്റര്‍ അകലെ തൂങ്ങി മരിക്കാന്‍ ആദ്യശ്രമം നടത്തിയെന്ന് പോലീസ് സംശയിക്കുന്ന സ്ഥലത്തും സംഘം പരിശോധന നടത്തി. മാസ്കും പൊട്ടിയ ചെരിപ്പും ഇവിടെനിന്നു കണ്ടെത്തിയിരുന്നു. ഇവിടെ ബലപ്രയോഗമോ മറ്റോ നടന്നിട്ടുണ്ടോ എന്നും പോലീസ് സംഘം പരിശോധന നടത്തി. ഈ പരിസരത്ത് മണ്‍തിട്ട അടര്‍ന്നു വീണത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസും സംഘത്തോടൊപ്പം സ്ഥലത്തെത്തിയിരുന്നു. രതീഷിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നത് വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് എസ്പി പറഞ്ഞു.
മൻസൂർ വധക്കേസിലെ പ്രതിയുടെ മരണത്തിലെ ദുരൂഹത: ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘം കൂളിപ്പാറയില്‍ പരിശോധന നടത്തി
01:26 AM Apr 12, 2021 | Deepika.com