തലശേരി: യൂത്ത് ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയുൾപ്പെടെ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ.
മുഖ്യപ്രതി ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ്(35), പുല്ലൂക്കര സൗപർണികയിൽ അശ്വന്ത് (29), പുല്ലൂക്കര ദേവീകൃഷ്ണയിൽ ശ്രീരാഗ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോയുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ, തലശേരി സിഐ ഗോപകുമാർ, ചൊക്ലി സിഐ സുഭാഷ്, തലശേരി സിഐയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ രാജീവൻ, എഎസ്ഐ വിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
രണ്ടാം പ്രതി പൂല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ വെള്ളിയാഴ്ച കോഴിക്കാട് ജില്ലയിലെ ചെക്യാട് കായലോട് അരുണ്ടയിൽ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പു ദിവസം സംഭവസ്ഥലത്തുനിന്നു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച ഷിനോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതി അനീഷിനെ കുറൂളിക്കാവിനു സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരനും യുഡിഎഫ് ബൂത്ത് ഏജന്റുമായിരുന്ന മുഹസിനെ ലക്ഷ്യമിട്ടാണ് അക്രമിസംഘം എത്തിയതെന്നും സംഘർഷത്തിനിടയിലെ ബോംബേറിൽ മൻസൂർ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് സൂചന. പിടിയിലായവരും മരിച്ച രതീഷും കൂടാതെ സംഗീത്, സുഹൈൽ, സജീവൻ, ശശി, സുമേശ്, ജാബിർ, നാസർ എന്നിവരും കണ്ടാലറിയാവുന്ന 14 പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും എട്ടാം പ്രതി ശശി കൊച്ചിയങ്ങാടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പത്താം പ്രതി ജാബിർ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവുമാണ്.
മൻസൂർ കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ അന്വേഷണത്തിന് നേതൃത്വം നൽകും.
കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി.സ്പർജൻകുമാർ അന്വേഷണം ഏകോപിപ്പിക്കും. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വിക്രമനാണ് അന്വേഷണ ചുമതല.
മൻസൂർ വധം: മുഖ്യപ്രതിയടക്കം മൂന്നു പേർ അറസ്റ്റിൽ
02:35 AM Apr 11, 2021 | Deepika.com