തിരുവനന്തപുരം: ഡോളർക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ അദ്ദേഹം സ്പീക്കർ പദവിയിൽ തുടരുന്നത് ഉചിതമല്ലെന്നും എത്രയും വേഗം രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അതു രഹസ്യമാക്കി സൂക്ഷിക്കാനാണ് സർക്കാർ കേന്ദ്രങ്ങൾ ശ്രമിച്ചത്.
മന്ത്രി ജലീൽ തലയിൽ മുണ്ടിട്ട് കേന്ദ്ര ആന്വേഷണ ഏജൻസികൾക്കു മുന്നിൽ ഹാജരായത് കേരളം മറന്നിട്ടില്ല. സംസ്ഥാന ചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണം ഉയരുന്നത്. സ്വർണക്കടത്തിലും ഡോളർകടത്തിലും സിപിഎമ്മിലെ പല ഉന്നതർക്കും പങ്കുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിയും വരെ മൂടിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മും ബിജെപിയും ചേർന്ന് നടത്തിയത്. ഡോളർക്കടത്തുമായി മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന മൊഴി നൽകിയെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും നടക്കുന്നില്ല.
മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. തട്ടിപ്പുകാരുടേയും അഴിമതിക്കാരുടേയും ഒരു വലിയ കൊള്ളസംഘമാണ് കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ചത്.ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി വന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്ന പ്രസ്ഥാനമായി സിപിഎം മാറി. ജനങ്ങളോട് ഒരു പ്രതിബദ്ധതയും സിപിഎമ്മിനില്ല. ധാർമികമുല്യങ്ങൾ സിപിഎമ്മിൽ നിന്നും അകന്നുപോയി എന്നതിന് തെളിവാണ് സ്പീക്കർക്കും മന്ത്രി ജലീലിനും നൽകുന്ന സംരക്ഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശ്രീരാമകൃഷ്ണൻ സ്പീക്കർ പദവിക്ക് യോഗ്യനല്ല: മുല്ലപ്പള്ളി
02:16 AM Apr 11, 2021 | Deepika.com