തൃപ്പൂണിത്തുറ: യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ഭാര്യാ സഹോദരനും ബന്ധുവും അറസ്റ്റിൽ. നടക്കാവ് ചിത്തിരവീട്ടിൽ നിധിൻ കുമാർ (40) മരിച്ച സംഭവത്തിൽ ഭാര്യാ സഹോദരൻ ചാലക്കുടി മോതിരക്കണ്ണി കാഞ്ഞിരത്തുപറമ്പിൽ മോഹനന്റെ മകൻ വിഷ്ണു (26), ബന്ധുവായ ചാലക്കുടി കാഞ്ഞിരത്തുപറമ്പിൽ രഞ്ജന്റെ മകൻ കെ.ആർ. ശരത് മോൻ (28) എന്നിവരാണ് അറസ്റ്റിലായത്.
നിധിൻ കുമാർ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടർന്നു സ്വന്തം വീട്ടിലേക്കു പോകാനായി ഭാര്യ രമ്യ ചാലക്കുടിയിലുള്ള സഹോദരനെ വ്യാഴാഴ്ച രാത്രി വിളിച്ചുവരുത്തിയിരുന്നു. വീട്ടിലെത്തിയ വിഷ്ണുവും ശരത് മോനും നിധിൻകുമാറുമായി വാക്കുതർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ഇരുവരും നിധിൻ കുമാറിനെ ആക്രമിക്കുകയും ചെടിച്ചട്ടികൊണ്ടു തലയ്ക്കടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നിധിൻ കുമാർ അർധബോധാവസ്ഥയിൽ കിടക്കവേ രമ്യയുമായി ഇരുവരും ചാലക്കുടിയിലേക്കു പോയി.
പിറ്റേന്നു പുലർച്ചെ നിധിൻ കുമാർ കുഴഞ്ഞു വീണു കിടക്കുന്നതു കണ്ട അമ്മ അമ്മിണിക്കുട്ടി അടുത്തുള്ള സഹോദരനെയും പോലീസിനെയും വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നെറ്റിയിലും നെഞ്ചിലും കഴുത്തിലും പരിക്കുകളുണ്ടായിരുന്നു. സംശയം തോന്നിയ ഉദയംപേരൂർ പോലീസ് ചാലക്കുടിയിലെത്തി പ്രതികളെ അന്നുതന്നെ കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആക്രമണത്തിലുണ്ടായ പരിക്കാണു മരണകാരണമെന്നു വ്യക്തമായതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉദയംപേരൂർ സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.വി. ബിജു, ഗ്രേഡ് എസ്ഐമാരായ കെ. അനിൽ, വി.കെ. രാജീവ്, എ.എസ്. ജയകുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
യുവാവിന്റെ മരണം: ഭാര്യാ സഹോദരനും ബന്ധുവും അറസ്റ്റിൽ
02:16 AM Apr 11, 2021 | Deepika.com