കൊച്ചി: വീടിന്റെ അടിത്തറ യന്ത്രസഹായത്തോടെ ഉയര്‍ത്തുന്നതിന് (ജാക്ക് ലിഫ്ടിംഗ് ടെക്നോളജി) തദ്ദേശ സ്ഥാപനങ്ങില്‍ നിന്നു ബില്‍ഡിംഗ് പെര്‍മിറ്റ് അനിവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇങ്ങനെ അനുമതി നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ ഏതു ഘടകങ്ങളൊക്കെ പരിഗണിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തി നിര്‍ദേശം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
എറണാകുളം തമ്മനത്തെ വില്ലകളിലൊന്നിന്റെ അടിത്തറ ഉയര്‍ത്തുന്നതിനെതിരെ സമീപത്തെ മറ്റു വില്ലകളുടെ ഉടമകള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം. വെള്ളക്കെട്ടിനെത്തുടര്‍ന്ന് വീടിന്റെ അടിത്തറ ദുര്‍ബലമായെന്നും അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയാണ് വീട് ഉയര്‍ത്തുന്നതെന്നും വീട്ടുടമ കോടതിയില്‍ ബോധിപ്പിച്ചു. ഈ പ്രവൃത്തിക്കു തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് വ്യവസ്ഥയില്ലെന്നും വാദിച്ചു. മൂന്നടിയോളം വീട് ഉയര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ സമീപത്തു താമസിക്കുന്നവര്‍ക്ക് ഭീഷണിയാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. തുടര്‍ന്നാണ് ഇതിന് ബില്‍ഡിംഗ് പെര്‍മിറ്റ് വാങ്ങണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
വീടിന്റെ രൂപത്തിന് ഏതു തരത്തിലുള്ള മാറ്റം വരുത്താനും അനുമതി വാങ്ങണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. വീടിന്റെ ഉയരം വര്‍ധിപ്പിക്കാനും വിസ്തീര്‍ണം കൂട്ടാനുമൊക്കെ അനുമതി വേണം. യന്ത്രസഹായത്തോടെ വീട് ഉയര്‍ത്തുന്നതിനും ഇതു ബാധകമാണ് - ഹൈക്കോടതി വ്യക്തമാക്കി.
വീടിന്റെ അടിത്തറ ഉയര്‍ത്തൽ: ബില്‍ഡിംഗ് പെര്‍മിറ്റ് അനിവാര്യമെന്ന് ഹൈക്കോടതി
02:16 AM Apr 11, 2021 | Deepika.com