കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ് വാക്സിനേഷനു കർമപദ്ധതിയുമായി സർക്കാർ. ക്രഷിംഗ് ദി കർവ് എന്ന പേരിൽ വാക്സിനേഷൻ വ്യാപമാക്കാനാണ് തീരുമാനം. 45 വയസിനു മുകളിലുള്ള പരമാവധി പേർക്ക് വാക്സിൻ നല്‍കുകയാണ് കർമപദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു .
കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ വര്‍ധിപ്പിക്കും. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കും. ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കു വീട്ടിലെ ചികിത്സ തുടരും. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിട്ടിലുള്ളവര്‍ക്കു മാത്രമേ വീട്ടിലെ ചികിത്സയ്ക്ക് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
രോഗികളുടെ എണ്ണം കൂടിയാല്‍ ആവശ്യമെങ്കില്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കും. സംസ്ഥാനത്ത് മരണനിരക്ക് 0.4 ആയി പിടിച്ചുനിര്ത്താനായതു കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ്. ഇപ്പോള്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെയിന്‍ ബ്രേക്ക് ചെയ്യുക എന്നതാണു പ്രധാനമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ടി.പി. രാമകൃഷ്ണനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, കോവിഡ് ബാധിതനായി ചികിത്സയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിലും ആശങ്കയില്ല.
കോവിഡ് വാക്സിനേഷൻ വ്യാപകമാക്കുന്നു
01:30 AM Apr 10, 2021 | Deepika.com