തലശേരി: തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രമുഖ സ്വകാര്യ ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ട രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ വിവാദ അഭിമുഖത്തെക്കുറിച്ച് എഐസിസി വിശദീകരണം തേടി. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഹൈക്കമാൻഡ് ശേഖരിച്ചു. കോൺഗ്രസിന്റെ എംപിതന്നെ പാർട്ടിയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചത് ഹൈക്കമാൻഡ് ഗൗരവതരമായാണു കാണുന്നത്.
കോണ്‍ഗ്രസിനു ഭാവിയില്ല, കേരളത്തില്‍ തിരിച്ചുവരവ് സാധ്യമല്ല, ആത്മാര്‍ഥതയില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഗ്രൂപ്പ് വളര്‍ത്തുക മാത്രമാണ് അവരുടെ ലക്ഷ്യം, കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ല, രണ്ട് ഗ്രൂപ്പുകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കൂറ് ഗ്രൂപ്പ് നേതാക്കളോടു മാത്രമാണ്, സംഘടനാ സംവിധാനം തകര്‍ന്നു, നിരാശരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്കു പോകുന്നു, ബിജെപി കേരളത്തില്‍ വളരുകയാണ് എന്നിങ്ങനെയായിരുന്നു ഉണ്ണിത്താന് പറഞ്ഞത്. ഹൈക്കമാൻഡിനെയും ഉണ്ണിത്താൻ രൂക്ഷമായി വിമർശിച്ചിരുന്നു.
അതേസമയം, ഇത്തരമൊരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നാണ് ഉണ്ണിത്താന്റെ വിശദീകരണം.
അതേസമയം അഭിമുഖത്തില്‍ വന്ന കാര്യങ്ങള്‍ ഉണ്ണിത്താന് നിഷേധിച്ചിട്ടുമില്ല. പരിചയപ്പെട്ട് സെക്കൻഡുകള്‍ക്കുള്ളില്‍ തന്നെ എംപി മനസ് തുറന്നുവെന്നും കാമറാമാന് അത് കൃത്യമായി ചിത്രീകരിച്ചുവെന്നും ഒളികാമറയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അഭിമുഖം നടത്തിയ വനിതാ മാധ്യമപ്രവര്‍ത്തക ദീപികയോടു പറഞ്ഞു.
കെ. സുധാകരന് എംപി, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് തുടങ്ങിയ നേതാക്കളുമായും അഭിമുഖം നടത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷമാണ് ഇവയെല്ലാം സംപ്രേഷണം ചെയ്തത്. വാര്‍ത്ത നല്കുന്ന കാര്യത്തില്‍ പ്രത്യേക അജൻഡകളൊന്നുമില്ലെന്നും ലേഖിക പറഞ്ഞു.
വിവാദ അഭിമുഖം: ഉണ്ണിത്താനോട് എഐസിസി വിശദീകരണം തേടി
01:22 AM Apr 10, 2021 | Deepika.com