കണ്ണൂർ: പുതിയ സെർവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുമുതൽ 13 വരെ ട്രഷറി ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന ട്രഷറി വകുപ്പിന്റെ അറിയിപ്പിനു പിന്നാലെ സെർവറുകൾ പണിമുടക്കി. ഇന്നലെ ഉച്ചയോടെയാണ് സെർവറുകൾ പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം നിശ്ചലമായി. ഓൺലൈൻ ഇടപാടുകൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി പുതിയ സെർവറുകൾ സ്ഥാപിക്കുമെന്നും ഈ ദിവസങ്ങളിൽ ട്രഷറി ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു അറിയിപ്പ്.
രണ്ടു ദിവസങ്ങൾക്കുള്ളിൽ പുതിയ സെർവറുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ 12, 13 തീയതികളിലായി ഇവ പ്രവർത്തനസജ്ജമാക്കുമെന്നും അങ്ങനെയെങ്കിൽ ഈ ദിവസങ്ങളിലും ഇടപാടുകൾ തടസപ്പെടുമെന്നുമായിരുന്നു അറിയിപ്പുണ്ടായിരുന്നത്. എന്നാൽ ഇന്നലെ ഉച്ചകഴിഞ്ഞതോടെ സെർവറുകൾ നിശ്ചലമാകുകയും പ്രവർത്തനം പൂർണമായും സ്തംഭിക്കുകയുമായിരുന്നു. ഇതോടെ പെൻഷനുവേണ്ടി ട്രഷറികളിലെത്തി ടോക്കൺ വാങ്ങി കാത്തിരുന്നവർ മടങ്ങി.
പലയിടങ്ങളിലും സെർവർ പണിമുടക്കിയിട്ടും ടോക്കണെടുത്തു കാത്തുനിന്നവരെ ഇക്കാര്യം അറിയിച്ചില്ലെന്നും പരാതിയുണ്ട്. പിന്നീട് മൂന്നരയോടെ ട്രഷറി പ്രവർത്തനം സെർവർ തകരാർ മൂലം നിർത്തുകയാണെന്നു പറഞ്ഞതോടെയാണ് ടോക്കൺ വാങ്ങി കാത്തിരുന്നവർ ഇക്കാര്യം അറിയുന്നത്. സെർവർ തകരാറിന്റെ പേരുപറഞ്ഞ് ചിലയിടങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നോടെ ട്രഷറികൾ അടയ്ക്കുകയും ചെയ്തു.
അറിയിപ്പ് തീയതിക്കു മുന്പേ സെർവർ നിലച്ചു, ട്രഷറി പ്രവർത്തനം സ്തംഭിച്ചു
01:22 AM Apr 10, 2021 | Deepika.com