കാഞ്ഞിരപ്പള്ളി: റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലാളിൾക്കും ആശ്വാസവാർത്ത. അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ സ്റ്റാർട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ പ്രവർത്തിക്കുന്ന ആപ്ടിനോവ് ലാബ്സ് വികസിപ്പിച്ചെടുത്ത ലാറ്റിനോ - ലാറ്റെക്സ് ക്യാരി നാപ്സാക്ക് എന്ന കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാർ ഫണ്ടിംഗ്. അംബേദ്കർ സോഷ്യൽ ഇന്നവേഷൻ ഇൻകുബേഷൻ മിഷൻ പദ്ധതിയിൽ 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ബക്കറ്റിൽ (തൊട്ടി) ലാറ്റക്സ് (റബർ പാൽ) ശേഖരിക്കുന്നതിലെ ആയാസം ഒഴിവാക്കുന്നതാണ് പുതിയ സംവിധാനം. സ്കൂൾ ബാഗ് പോലെ തോളിൽ ഇട്ടു കൊണ്ട് നടക്കാവുന്ന വിധം രൂപകൽപ്പന ചെയ്തിരിക്കുന്ന ബാഗിന് 16 ലിറ്റർ സംഭരണ ശേഷി ഉണ്ട്.
ബാഗിന്റെ മുന്നിൽ കുഴൽ വഴി ഘടിപ്പിച്ചിരിക്കുന്ന കപ്പിലേക്ക് ലാറ്റക്സ് ഒഴിച്ചതിന് ശേഷം അടുത്ത മരത്തിലേക്ക് പോകുന്പോൾ വെറുതെ ഒന്ന് ഉയർത്തിയാൽ മതി റബർ പാൽ ബാഗിൽ ശേഖരിക്കാക്കാം.
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സാമൂഹിക പ്രാധാന്യം ഉള്ള കണ്ടുപിടിത്തം എന്ന വിഭാഗത്തിൽ അവാർഡ് കരസ്ഥമാക്കിയ ലാറ്റിനോ, ടാറ്റ ട്രസ്റ്റും ടൈറ്റാൻ കന്പനിയും ചേർന്ന് നടത്തിയ ഡിസൈൻ ഇന്‍പാക്ട് അവാർഡിന് അർഹമായിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പും കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും സംഘടിപ്പിച്ച മത്സരങ്ങളിൽ അവസാന റൗണ്ടിൽ എത്തിയിരുന്നു.
ലളിതമായി അടയ്ക്ക പൊളിക്കാനായി ഇവിടെ വികസിപ്പിച്ച അരീനോ എന്ന മറ്റൊരു ഉപകരണം വിപണിയിൽ വിൽപ്പന തുടങ്ങി കഴിഞ്ഞു. അജിൻ ഓമനക്കുട്ടൻ, അലൻ അനിൽ, പ്രഫ. എബി വർഗീസ് എന്നിവരും പൂർവവിദ്യാർഥികളുമാണ് സംരംഭത്തിന് പിന്നിൽ.
റബർ പാൽ ശേഖരിക്കാൻ സംവിധാനം: അമൽ ജ്യോതി കോളജിന് അംഗീകാരം
11:49 PM Apr 09, 2021 | Deepika.com