മൻസൂറിന്റെ മൃതദേഹവുമായു ള്ള വിലാപയാത്രക്കിടയിലുണ്ടായ ആക്രമണത്തിൽ എട്ടു സിപിഎം ഓഫീസുകൾ തകർക്കുകയും നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. തീവയ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചൊക്ലി, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായ 24 മുസ്ലിം ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
സംഘർഷാവസ്ഥ നിലനിൽക്കുന്ന പെരിങ്ങത്തൂർ, കടവത്തൂർ, പുല്ലൂക്കര, കല്ലിക്കണ്ടി തുടങ്ങിയ മേഖലകളിൽ ലോക്കൽ പോലീസിനു പുറമെ അഞ്ച് പ്ലാറ്റൂൺ സായുധസേനയെയും ഡിഐജിയുടെ സ്ട്രൈക്കിംഗ് ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ പത്ത് പിക്കറ്റ് പോസ്റ്റുകളും മൊബൈൽ പട്രോളിംഗും ഏർപ്പെടുത്തി. ആക്രമിക്കപ്പെട്ട സിപിഎം ഓഫീസുകളും സിപിഎം പ്രവർത്തകരുടെ വീടുകളും ഇടതു മുന്നണി നേതാക്കൾ സന്ദർശിച്ചു. ടി.വി. രാജേഷ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ, സി.പി. ഷൈജൻ, എം. സുരേന്ദ്രൻ, പനോളി വൽസൻ, കെ.പി. മോഹനൻ, പി.കെ. പ്രവീൺ, കെ.ഇ. കുഞ്ഞബ്ദുള്ള, പി. ഹരീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സംഘർഷപ്രദേശം സന്ദർശിച്ചത്. നേതാക്കൾക്കു കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.