വൈപ്പിൻ: അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ അച്ഛൻ വെട്ടേറ്റു മരിച്ചു. മകനെ വെട്ടേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാറക്കൽ ഊടാറക്കൽ ക്ഷേത്രത്തിനു സമീപം പീച്ചുള്ളിൽ പ്രസന്നൻ (57) ആണു മരിച്ചത്. മകൻ ജയേഷ് (33) ആണു പരിക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിലുള്ളത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വീട്ടിലായിരുന്നു സംഭവം.
തെങ്ങുകയറ്റ തൊഴിലാളികളായ അച്ഛനും മകനും പലപ്പോഴും മദ്യപിച്ചു വഴക്കു കൂടാറുണ്ടായിരുന്നെന്നും ഇന്നലെ വഴക്കിനിടെ ഇരുവരും പരസ്പരം വാക്കത്തികൊണ്ടു വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ജയേഷിന്റെ വെട്ട് പ്രസന്നന്റെ കഴുത്തിലാണ് ഏറ്റത്. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
അയൽവാസികൾ അറിയിച്ചതിനെത്തുടർന്നു ഞാറക്കൽ പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും പ്രസന്നൻ മരിച്ചിരുന്നു. മൃതദേഹം ഞാറക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. എട്ടുവർഷം മുന്പു ജയേഷിനെ വെട്ടിയ കേസിൽ പ്രസന്നൻ പ്രതിയായിരുന്നു. ആദ്യഭാര്യ പരേതയായ ജയയിലുള്ള മകനാണു ജയേഷ്.
അച്ഛനും മകനും പരസ്പരം വെട്ടി; അച്ഛൻ മരിച്ചു, മകന്റെ നില ഗുരുതരം
02:27 AM Apr 09, 2021 | Deepika.com