തലശേരി: തെരഞ്ഞെടുപ്പു ദിനത്തിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിലും തീവയ്പിലും കലാശിച്ചു. തെരഞ്ഞെടുപ്പു ദിവസം പെരിങ്ങത്തൂരിലുണ്ടായ ബോംബേറിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഇന്നലെ രണ്ടുസിപിഎം ഓഫീസുകൾക്ക് തീവച്ചു, കടകൾക്കും വാഹനങ്ങൾക്കും നേരേ അക്രമമുണ്ടായി.
പാനൂരിനടുത്ത് കടവത്തൂർ പുല്ലൂക്കര മുക്കിൽപീടികയിൽ പോളിംഗ് ദിനത്തിലുണ്ടായ ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ വീട്ടിൽ മൻസൂർ (22) ആണ് ഇന്നലെ മരിച്ചത്. തയ്യുള്ളതിൽ മുക്കിൽ എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലെ യുഡിഎഫ് ബൂത്ത് ഏജന്റും യൂത്ത് ലീഗ് പുല്ലൂക്കര ശാഖാ സെക്രട്ടറിയുമായ മുഹസിന്റെ സഹോദരനാണ് മൻസൂർ. മുസ്തഫ-സക്കീന ദമ്പതികളുടെ മകനാണ്. പരിക്കേറ്റ മുഹസിൻ (26) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നതിനിടയിലാണ് രോഷാകുലരായ ലീഗ് പ്രവർത്തകർ സിപിഎം ഓഫീസുകൾക്കു തീയിട്ടത്. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസും ബ്രാഞ്ച് കമ്മിറ്റി ഓഫീസും തകർക്കുകയും ഓഫീസിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റു സാധനങ്ങളും റോഡിലിട്ടു തീയിടുകയും ചെയ്തു.
പാനൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സിപിഎം അനുഭാവികളുടെ ഒരു പലചരക്ക് കടയും ഹോട്ടലുമാണ് ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച രാത്രിയാണ് മൻസൂറിനു ബോംബാക്രമണത്തിൽ പരിക്കേറ്റത്. ആദ്യഘട്ടത്തിൽ മൻസൂറിനു വെട്ടേറ്റു എന്ന പ്രചാരണമാണുണ്ടായത്. എന്നാൽ, പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് മൻസൂറിനു പരിക്കേറ്റതു ബോംബാക്രമണത്തിലാണെന്നു കണ്ടെത്തിയത്.
ഇരുപത്തിയഞ്ചോളം വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഭീതി പരത്തിയശേഷം ബോംബെറിഞ്ഞ് മൻസൂറിനെയും സഹോദരനെയും പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിനുമുമ്പ് "ഈ ദിവസം നിങ്ങൾ ഓർമിക്കും’എന്ന് ഒരു സിപിഎം പ്രവർത്തകൻ മൊബൈൽ ഫോണിൽ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും ഇതിനുപിന്നാലെയാണ് അക്രമം നടത്തിയതെന്നും ലീഗ് പ്രവർത്തകർ പറഞ്ഞു.
ബോംബേറിൽ ഇടതുകാൽ തകർന്ന മൻസൂറിനെയും സഹോദരൻ മുഹസിനെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷമാണു കോഴിക്കാട്ടേക്കു മാറ്റിയത്. മൻസൂർ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്.
മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലത്തിൽ ഇന്നലെ ഹർത്താൽ ആചരിച്ചു. ബോംബേറിൽ മൻസൂറിന്റെ അയൽവാസിയായ യുവതിക്കും പരിക്കേറ്റു. പുതുശേരി വീട്ടിൽ റമീസയ്ക്കാണു (25) പരിക്കേറ്റത്. ചെവിയിൽനിന്നു രക്തം വാർന്നൊഴുകിയ റമീസയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകനായ ഷിനോസാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്നലെ രാത്രി വൈകി പോലീസ് രേഖപ്പെടുത്തി.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൻസൂറിന്റ മൃതദേഹം മുക്കിൽപീടിക പാറാൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.മൻസൂറിന്റെ മറ്റുസഹോദരങ്ങൾ: മുനീബ്, സൽമാൻ, മുബീൻ.
സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തലശേരി എസിപി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സായുധസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്ത് സിപിഎം- ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകരായ പുല്ലൂക്കരയിലെ ഒതയോത്ത് സ്വരൂപ് (22), സി. ദാമോദരൻ (52) എന്നിവർക്കു മർദനമേറ്റിരുന്നു.
പാനൂരിൽ സംഘർഷം ; ബോംബേറിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു
01:26 AM Apr 08, 2021 | Deepika.com