തിരുവനന്തപുരം: രണ്ടു ടേം നിബന്ധനയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ച്, സ്ഥാനാർഥിപട്ടികയിൽ അവശ്യം തിരുത്തൽ വരുത്തി നാളെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടർന്നു മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ ഒഴിവാക്കി പി.പി.സുമോദിനെ സ്ഥാനാർഥിയാക്കി. എന്നാൽ, എതിർപ്പുണ്ടായിട്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ അഭിപ്രായം മറികടന്നു ജി.സ്റ്റീഫനെ അരുവിക്കരയിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തിയില്ല.
അതേസമയം, എൽഡിഎഫിൽ കേരള കോൺഗ്രസ്-എമ്മും സിപിഐയും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്ന ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിനു നൽകാൻ തീരുമാനായി. ഇതോടെ കോട്ടയം ജില്ലയിൽ സിപിഐയ്ക്ക് വൈക്കം മാത്രമായി. മലപ്പുറത്ത് സീറ്റുകൾ വിട്ടുകൊടുക്കില്ലെന്നു സിപിഐ അറിയിച്ചു. ചങ്ങനാശേരി സീറ്റു സംബന്ധിച്ചുള്ള തർക്കം എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനു തടസമായി നിൽക്കുകയായിരുന്നു. സിപിഐ 25 സീറ്റിലും കേരള കോൺഗ്രസ്-എം 13 സീറ്റിലും മത്സരിക്കാനാണ് ധാരണ.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്കിനെയും ജി. സുധാകരനെയും സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ടു ടേം കർശനമാക്കുന്നതിനാൽ ഇക്കാര്യത്തിൽ നിർവാഹമില്ലെന്ന മറുപടിയാണു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയത്. എ.കെ. ബാലന്റെ ഭാര്യ ജമീലയെ ഒഴിവാക്കി പ്രതിഷേധം പരിഹരിക്കണമെന്ന നിലപാടിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ. മറ്റു ചില സെക്രട്ടേറിയറ്റ് അംഗങ്ങളും കോടിയേരിയുടെ നിലപാടിനൊപ്പം നിന്ന സാഹചര്യത്തിലാണു ജമീലയെ മാറ്റാൻ നിർബന്ധിതമായത്.
പ്രതിഷേധം കണ്ട് ജമീലയെ മാറ്റേണ്ടതില്ലെന്ന അഭിപ്രായത്തിലായിരുന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും.
സാമുദായിക പരിഗണന പരിഗണിച്ചാണു അരുവിക്കരയിൽ ജി. സ്റ്റീഫനെ സ്ഥാനാർഥിയാക്കിയത്. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ വി.കെ. മധുവിനെയായിരുന്നു അരുവിക്കരയിലേക്കു പാർട്ടി ജില്ലാ കമ്മിറ്റി നിർദേശിച്ചത്. ദേവികുളം അടക്കം ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്നു തീരുമാനിക്കും. ചങ്ങനാശേരിയുടെ കാര്യത്തിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. തർക്കം ഇന്നു തന്നെ പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
മലപ്പുറത്ത് വി.പി.സാനു
തിരുവനന്തപുരം : മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വി.പി. സാനു സിപിഎം സ്ഥാനാർഥി. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു മലപ്പുറം ഉപതെരഞ്ഞെടുപ്പിനു വേദിയായത്. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റാണ് വി.പി. സാനു.
സിപിഎം പട്ടിക നാളെ; ചങ്ങനാശേരി കേരള കോൺഗ്രസ്-എമ്മിന്
01:21 AM Mar 09, 2021 | Deepika.com