കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ രൂക്ഷവിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്നു നടത്തിയതെന്നും ഇവിടെ വന്ന് തങ്ങളെ നീതിബോധം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷായെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സ്വന്തം നിയോജകമണ്ഡലമായ ധർമടത്തെ പിണറായി കൺവൻഷൻ സെന്ററിൽ നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരൂഹമരണത്തെക്കുറിച്ചാണ് അമിത് ഷാ ഇവിടെ വന്നു പറഞ്ഞത്. എന്താണെന്നു വ്യക്തമാക്കിയാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ തയാറാണ്. ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ഞാൻ ജയിലിൽ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധമായി പിന്തുടരൽ തുടങ്ങിയ ഗുരുതരമായ കേസുകൾ നേരിട്ടത് ആരായിരുന്നുവെന്ന് ജനങ്ങൾക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൊറാബുദ്ദീൻ ഷേക്ക് അടക്കമുള്ളവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ടയാളുടെ പേര് അമിത് ഷാ എന്നായിരുന്നു. ആ കേസ് കേൾക്കാനിരുന്ന ജഡ്ജി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. അമിത് ഷായ്ക്ക് അതേപ്പറ്റി മിണ്ടാൻ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ തങ്ങൾക്കും പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിത് ഷായോട് ചില ചോദ്യങ്ങൾ തിരിച്ചുചോദിക്കുകയാണ്. സ്വർണക്കള്ളക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളിൽ ഒരാൾ അറിയപ്പെടുന്ന സംഘ്പരിവാറുകാരനല്ലേ? സ്വർണക്കള്ളക്കടത്ത് തടയാനുള്ള പൂർണ ഉത്തരവാദിത്വം കേന്ദ്ര ഏജൻസിയായ കസ്റ്റംസിനല്ലേ? ബിജെപി അധികാരത്തിൽ വന്നതിനുശേഷം തിരുവനന്തപുരം വിമാനത്താവളം സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമായതെങ്ങനെയാണ്? അമിത് ഷാ ഉത്തരം പറയണം.
സ്വർണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതിൽ ഒരു കേന്ദ്രസഹമന്ത്രിക്ക് പങ്കുണ്ടെന്നും പിണ റായി ആരോപിച്ചു.
അമിത് ഷാ വർഗീയതയുടെ ആൾരൂപം: പിണറായി
01:21 AM Mar 09, 2021 | Deepika.com