പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിക്കെതിരെ അണികൾ സംഘടിച്ചു തെരുവിൽ പ്രകടനം നടത്തി. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് കണ്ടെത്തിയ പി.നന്ദകുമാറിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് നൂറുകണക്കിനു പ്രവർത്തകർ പ്രകടനം നടത്തിയത്.
സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായ പി.നന്ദകുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ടു പ്രതിഷേധം തെരുവിലെത്തിയത് പാർട്ടിനേതൃത്വത്തിനു തലവേദനയായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ ഏരിയാ സെക്രട്ടറിയുമായ ടി.എം.സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രകടനം നടത്തിയവർ മുദ്രാവാക്യത്തിലൂടെ ആവശ്യമുന്നയിച്ചത്.
സ്പീക്കർ പി.ശ്രീരാമകൃഷ്ണനു കഴിഞ്ഞ തവണ സീറ്റ് നൽകുന്പോഴും ടി.എം.സിദ്ദിഖിന്റെ പേര് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നതാണ്. ശ്രീരാമകൃഷ്ണൻ ഇത്തവണ മത്സരരംഗത്തില്ലാത്തതിനാൽ ടി.എം.സിദ്ദിഖ് തന്നെ സ്ഥാനാർഥിയാകണമെന്ന പിടിവാശിയിലാണ് പൊന്നാനിയിലെ ലോക്കൽ, ഏരിയാ കമ്മിറ്റിയിലെ ഏറെ പേരും. എന്നാൽ നന്ദകുമാർ തന്നെയാണ് സ്ഥാനാർഥിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിലെ ഉത്തരവാദപ്പെട്ട ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം പങ്കെടുത്തതായിരുന്നു ഇന്നലത്തെ പ്രകടനം. ടി.എം.സിദ്ദിഖിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പൊന്നാനി നഷ്ടപ്പെടുമെന്ന് തീർച്ചയാണെന്ന് കഴിഞ്ഞ ദിവസം പോസ്റ്റർ പതിച്ചതിനു പിറകെയാണ് പ്രകടനം നടന്നത്.
തൊട്ടടുത്ത മണ്ഡലമായ തവനൂരിൽ സ്ഥാനാർഥിയെ കണ്ടെത്താനാകാത്തത് യുഡിഎഫ് നേതൃത്വത്തെയും അണികളെയും കുഴയ്ക്കുകയാണ്. മന്ത്രി കെ.ടി.ജലീൽ തന്നെയാകും തവനൂരിൽ എൽഡിഎഫ് സ്ഥാനാർഥിയെന്ന് ഉറപ്പിച്ചിരിക്കെ അദ്ദേഹത്തെ നേരിടാൻ പ്രാപ്തനായ ഒരാളെ കണ്ടെത്താനാകാതെ യുഡിഎഫ് വിഷമിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നുംപറന്പിൽ എന്നിവരാണ് മുൻഗണനാ പട്ടികയിലുള്ളവർ.
ഇതിൽ ഫിറോസിനെ സ്ഥാനാർഥിയാക്കുകയാണെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മുസ്ലിം ലീഗാകട്ടെ ഫിറോസിനെ സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന നിലപാടിലുമാണ്. തനിക്ക് കോണ്‍ഗ്രസുമായോ മുസ്ലീം ലീഗുമായോ ഒരു ബന്ധവുമില്ലെന്ന് ഫിറോസ് ഇന്നലെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത് യുഡിഎഫിനു തിരിച്ചടിയായിരിക്കുകയാണ്. ആരോപണങ്ങളും കടുത്ത പ്രതിഷേധങ്ങളും ഉയർത്തി കെ.ടി.ജലീലിനെ പ്രതിരോധിച്ച തവനൂരിലെ പാർട്ടിക്ക് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനാകാത്തത് അണികളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
റിയാസ് മുക്കോളിയെ നിർത്തി ജലീലിനെ നേരിടാനാകില്ലെന്ന് മണ്ഡലത്തിലെ ചില നേതാക്കൾ തുറന്നു സമ്മതിക്കുന്നുമുണ്ട്. മണ്ഡലം നിലവിൽ വന്നതിനു ശേഷം രണ്ടു പ്രാവശ്യവും കെ.ടി.ജലീലാണ് തവനൂരിൽ നിന്ന് വിജയിച്ചത്.
പൊന്നാനിയിലെ സിപിഎമ്മില്‍ കലാപക്കൊടി
01:21 AM Mar 09, 2021 | Deepika.com