നോന്പുകാലത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും വിചിന്തന വിഷയമാക്കപ്പെടുകയും ചെയ്യുന്ന പഴയ നിയമ ഗ്രന്ഥങ്ങൾ പ്രവാചകഗ്രന്ഥങ്ങൾ ആയിരിക്കും എന്നു കരുതുന്നു. പ്രവാചകരെ വിളിക്കാൻ നിരവധി പേരുകൾ വിശുദ്ധഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
പ്രവാചക പുത്രന്മാർ അഥവാ പ്രവാചക സംഘം വിളിക്കപ്പെടുന്ന ബ്നേ ഹന്നബീം, ദീർഘദർശി എന്നർഥം വരുന്ന റോയെ, ജ്ഞാനിയായ ഉപദേഷ്ടാവ് എന്നു മനസിലാക്കാൻ സാധിക്കുന്ന ഹൊസെ, ദൈവാത്മാവിനാൽ നിറഞ്ഞ് ഉള്ളിൽ എരിയുന്നവൻ എന്ന നിലയിൽ നബി എന്നീ ഹീബ്രു നാമങ്ങളും മറ്റൊരാൾക്കുവേണ്ടി സംസാരിക്കുന്നവൻ എന്നർഥം വരുന്ന ഗ്രീക്ക് പദമായ പ്രൊഫേത്തെസ് എന്നിവ ചില ഉദാഹരണങ്ങളാണ്. പഴയ നിയമ പ്രവാചകർ ഭാവിയും ഭൂതവും പറയുന്ന കേവലം സിദ്ധന്മാരായിരുന്നില്ല. മനുഷ്യർക്കുവേണ്ടി ദൈവത്തിനു മുമ്പിൽ നിന്ന മധ്യസ്ഥരും ദൈവത്തിനുവേണ്ടി മനുഷ്യരോടു സംവദിച്ച ദൈവമനുഷ്യരുമായിരുന്നു അവർ.
ആത്യന്തികമായി ഓരോ പ്രവാചകനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും വിശുദ്ധീകരിക്കപ്പെട്ടവനും നിയോഗിക്കപ്പെട്ടവനുമായിരുന്നു. “മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു; ജനതകൾക്കു പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു” (ജറെ 1:5).
ദൈവത്തെ കേൾക്കുന്നവരാണു പ്രവാചകർ. ദൈവവചനം ഭക്ഷിച്ചവരാണ്. ദൈവവചനത്തെ പ്രതി ആന്തരികമായി എരിഞ്ഞവരാണ്. ദൈവാത്മാവിനാൽ പൂരിതരായവരാണ്. ആ മനുഷ്യൻ നീ തന്നെ എന്ന വാക്കുകളോടെ സധൈര്യം അധികാരകേന്ദ്രങ്ങൾക്കുനേരെ വിരൽചൂണ്ടാൻ തയാറായവരാണ്. ക്രിസ്തുവിന്റെ രാജകീയ, പുരോഹിത, പ്രവാചക ദൗത്യങ്ങളിൽ പങ്കുകാരായ വിശ്വാസികൾക്കു പഴയനിയമത്തിലെ പ്രവാചകർക്ക് അനുരൂപരാകാൻ സാധിക്കുന്നുണ്ടോ എന്ന ചോദ്യം ഈ നോന്പുകാലത്ത് സംഗതമാണ്.
പ്രവാചക ദൗത്യത്തിന്റെ പ്രയോഗക്ഷമത ഇക്കാലത്ത് എത്രത്തോളമുണ്ട് എന്ന ചോദ്യമുയർത്തുന്പോൾ ഉത്തരം തീർത്തും ഭാവാത്മകവും ക്രിയാത്മകവുമാണ് എന്നു വ്യക്തമാകും. ഓരോ പ്രവാചകനും ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തിൽ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയ, മത, സാന്പത്തിക മേഖലകളിലെ അപചയങ്ങളോടും അസമത്വങ്ങളോടും പ്രതികരിച്ചു. ശക്തമായ ഭാഷയിൽ ജനത്തെ വിമർശിക്കുകയും അവരുടെ അവിശ്വസ്തതയുടെ ജീവിതരീതികളെ തള്ളിപ്പറയുകയും ചെയ്തവരാണവർ. പ്രവാചകരുടെ പ്രവർത്തനകാലത്തെ ജനങ്ങളുടെ പരാജയങ്ങളും പാപങ്ങളും ഇന്നത്തെ ദൈവജനത്തിലും ദൃശ്യമാണ്. വിഗ്രഹവത്കരണം, വ്യക്തിപൂജ, ദൈവിക നിയമങ്ങളോടുള്ള അവഗണന, പൊള്ളയായ മതാത്മകത, നീതിനിരാസം, ലൗകികതയോടുള്ള അടങ്ങാത്ത അഭിനിവേശം, പാവങ്ങളോടുള്ള വിപ്രതിപത്തി എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്.
അപചയങ്ങളുടെ തനിയാവർത്തനങ്ങൾ സംഭവിക്കുന്പോൾ അഭിനവ പ്രവാചകർ ഉണരേണ്ടിയിരിക്കുന്നു. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും സഭാത്മകമായ ജീവിതത്തിലും അനുദിനം സംഭവിക്കുന്ന അഹിതമായ കാര്യങ്ങളെ ക്രിയാത്മക വിമർശനത്തിലൂടെയും അതിലുപരി ആത്മവിമർശനത്തിലൂടെയും ബഹിഷ്കരിക്കാനും സുവിശേഷമൂല്യങ്ങളിലൂന്നിയ നവജീവിതത്തിനു വീണ്ടും തുടക്കം കുറിക്കാനും ഏറ്റവും ഉചിതമായ രക്ഷാകര സമയമായി തീരട്ടെ ഈ നോന്പുകാലം.
ഡോ. ലൂക്ക് തടത്തിൽ
(മംഗലപ്പുഴ സെന്റ് ജോസഫ്സ് സെമിനാരി ബൈബിൾ പ്രഫസറാണ് ലേഖകൻ)
പ്രവാചക തീക്ഷ്ണതയുടെ നോന്പുകാലം
12:28 AM Mar 09, 2021 | Deepika.com