എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായില്ല
തിരുവനന്തപുരം : ചങ്ങനാശേരി സീറ്റ് വേണമെന്ന സിപിഐയുടെ കടുംപിടിത്തം മൂലം ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായില്ല. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സിപിഐ ഉഭയകക്ഷി ചർച്ചയിലും ചങ്ങനാശേരി സീറ്റ് വേണമെന്ന നിലപാടിലായിരുന്നു സിപിഐ. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിലും സിപിഐ ആവശ്യത്തിൽ ഉറച്ചു നിന്നതോടെ ചങ്ങനാശേരിയുടെ കാര്യത്തിൽ ഇന്ന് ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ വീണ്ടും ചർച്ച നടത്തും.
കേരള കോണ്ഗ്രസ്-എമ്മിനു 12 സീറ്റുകൾ നൽകാനാണു സിപിഎം-സിപിഐ പാർട്ടികൾ ധാരണയായിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27-സീറ്റിൽ മത്സരിച്ച സിപിഐ ഇപ്പോൾ മൂന്നു സീറ്റ് വിട്ടുകൊടുത്ത് 24 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചത്. ജനതാദൾ-എസിനു നാലും ലോക് താന്ത്രിക് ജനതാദളിനു മൂന്നു സീറ്റും നൽകാനാണ് ഇടതുമുന്നണി തീരുമാനം.
മൂന്നു സീറ്റ് നൽകിയ സിപിഎം നിലപാടിനെതിരെ എൽജെഡി പ്രതിഷേധമറിയിച്ചു. ഒരു സീറ്റു കൂടി വേണമെന്ന ആവശ്യത്തിലാണവർ. വടകര, കൂത്തുപറന്പ്, കൽപ്പറ്റ മണ്ഡലങ്ങളാണ് എൽജെഡിക്കു നൽകിയിരിക്കുന്നത്. ജനാധിപത്യ കേരള കോണ്ഗ്രസിന് ഒരു സീറ്റ് നൽകി.
എന്നാൽ കേരള കോണ്ഗ്രസ്-സ്കറിയാ വിഭാഗത്തിനു സീറ്റു നൽകിയില്ല. ജനതാദൾ-എസിന് അങ്കമാലി, തിരുവല്ല, ചിറ്റൂർ, കോവളം മണ്ഡലങ്ങളാണു നൽകിയിരിക്കുന്നത്. ചങ്ങനാശേരി നൽകിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുനൽകില്ലെന്ന നിലപാടിലാണു സിപിഐ.
ഇന്നും നാളെയുമായി സീറ്റ് വിഭജനം പൂർത്തിയാക്കി 10ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു മുന്നണി തീരുമാനം.
യുഡിഎഫിൽ വച്ചുമാറുന്ന സീറ്റുകളിൽ തീരുമാനമായില്ല
തിരുവനന്തപുരം: യുഡിഎഫിൽ മുസ്ലിം ലീഗിന്റെ രണ്ടു സീറ്റിനും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പേരാന്പ്ര സീറ്റിനും പകരം സീറ്റുകൾ കണ്ടെത്തുന്നതിനുള്ള ചർച്ചകളിൽ ധാരണയായില്ല. ഡൽഹിയിൽ നടക്കുന്ന കോണ്ഗ്രസ് സ്ഥാനാർഥി ചർച്ചകൾക്കു ശേഷം ലീഗിന്റെയും ജോസഫ് വിഭാഗത്തിന്റെയും സീറ്റുകൾ സംബന്ധിച്ച് അന്തിമതീരുമാനം അറിയിക്കാമെന്നാണു കോണ്ഗ്രസ് നേതാക്കൾ ഘടകകക്ഷി നേതാക്കളെ അറിയിച്ചിട്ടുള്ളത്.
ലീഗിന് അധികമായി നൽകുന്ന മൂന്നു സീറ്റുകളിൽ രണ്ടെണ്ണം വച്ചു മാറുന്നതിനാണ് ധാരണയാകാനുള്ളത്. പട്ടാന്പി, പേരാന്പ്ര സീറ്റുകൾക്കു പകരമുള്ള സീറ്റുകളാണു വേണ്ടത്. പേരാന്പ്ര സീറ്റ് ലീഗിനു നൽകിയേക്കും. എന്നാൽ, ജോസഫ് വിഭാഗത്തിനു പകരം സീറ്റ് കണ്ടെത്തിയ ശേഷമാകും പൊതുധാരണയുണ്ടാക്കുക. ചെറിയ ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. യുഡിഎഫിലെ സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ അന്തിമധാരണയിലായെങ്കിലും ഏതൊക്കെ സീറ്റുകൾ എന്നതിൽ ചർച്ച എങ്ങുമെത്തിയിട്ടില്ല.
അതിനിടെ, കോണ്ഗ്രസിന്റെ സാധ്യതാപട്ടികയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ ഡൽഹിക്കു പോയി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു ഡൽഹിക്കു പോകും. സിറ്റിംഗ് എംഎൽഎമാരിൽ കെ.സി. ജോസഫ് ഒഴികെ 20 പേർക്കും സീറ്റ് ഉറപ്പാണ്. മുൻ സ്പീക്കർ എൻ. ശക്തൻ, ആർ. ശെൽവരാജ് അടക്കമുള്ളവർക്കും സീറ്റ് ലഭിച്ചേക്കും. മുതിർന്ന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങൾ ഒഴികെയുള്ളയിടങ്ങളിൽ മൂന്നു പേരടങ്ങിയ സാധ്യതാ പട്ടികയുമായാണു നേതാക്കൾ ഡൽഹിക്കു പോകുന്നത്.
വിട്ടുവീഴ്ചയില്ലാതെ ഇരുമുന്നണിയും
01:20 AM Mar 08, 2021 | Deepika.com