പ്രഗത്ഭരായ ഒരുപിടി വനിതാ നേതാക്കൾ കേരള രാഷ്ട്രീയത്തിൽ എത്തിയിട്ടുണ്ട്. പക്ഷേ, അർഹമായ പരിഗണന ലഭിച്ചവരും പ്രതിസന്ധികളെ അതിജീവിച്ച് ഈ രംഗത്ത് ദീർഘനാൾ പിടിച്ചുനിന്നവരും ചുരുക്കം. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പാർട്ടികളിലെ വനിതാവിഭാഗങ്ങൾ സീറ്റിനായി അവകാശവാദം ഉന്നയിക്കുകയും സ്ഥാനാർഥിനിർണയം കഴിയുന്പോൾ അവരിൽ ഭൂരിഭാഗവും തഴയപ്പെടുകയും ചെയ്യുന്നതു പതിവാണ്.
കേരളം മറ്റൊരു തെരഞ്ഞെടുപ്പു മാമാങ്കത്തിനൊരുങ്ങുന്പോൾ ഇക്കുറിയും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാൻ വകയില്ല. സിപിഎം സാധ്യതാ സ്ഥാനാർഥി പ്പട്ടികയിൽ വനിതകൾ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായൊന്നുമില്ല. വനിതകൾക്ക് കോണ്‍ഗ്രസ് ഇക്കുറി മികച്ച പ്രാതിനിധ്യം നല്കുമെന്നു പറയുന്നുണ്ടെങ്കിലും കണ്ടറിയണം.
പുരുഷന്മാർ കൈയടക്കി വച്ചിരിക്കുന്ന മേഖലയിൽ സ്ത്രീകൾ സാന്നിധ്യമുറപ്പിക്കുന്പോഴുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ് ഓരോ വനിതയും ഇവിടെ നിലനില്‍ക്കുന്നത്. വ്യക്തിപ്രഭാവവും പ്രവർത്തനമികവുംകൊണ്ട് അവരിൽ കുറച്ചുപേരെങ്കിലും സജീവ ശ്രദ്ധയാകർഷിക്കുന്നുമുണ്ട്. സാക്ഷരതയിലും സ്ത്രീവിദ്യാഭ്യാസത്തിലുമൊക്കെ കേരളം മുന്നിലാണെങ്കിലും രാഷ്ട്രീയത്തിൽ സ്ത്രീ മുന്നേറ്റം മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിറകിലാണെന്നതും സത്യം.
കാരണങ്ങൾ ഒട്ടേറെ
രാഷ്ട്രീയത്തിലെ സ്ത്രീമുന്നേറ്റത്തിനു വിഘാതമാകുന്ന ഒട്ടേറെ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം പുരുഷ കേന്ദ്രീകൃത രാഷ്ട്രീയപാർട്ടികളുടെ മനോഭാവമാണ്. തങ്ങളുടെ കൈക്കീഴിലുള്ള അധികാരം കൈമാറാൻ അവർക്കുള്ള മടി! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണം വഴി ഇതു മറികടന്നുവെന്നു മാത്രം.
ജയസാധ്യത ഇല്ല എന്ന ന്യായീകരണമാണ് പലപ്പോഴും വനിതകൾക്ക് സീറ്റു നല്കാതിരിക്കാനായി രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നത്. അതുപക്ഷേ തെറ്റാണെന്നു തെളിയിക്കുന്ന മത്സരഫലങ്ങൾ സമീപഭാവിയിൽ സംസ്ഥാനത്തുണ്ടായി. പലപ്പോഴും വനിതകൾക്കു നല്കുന്ന സീറ്റുകളിൽ ജയസാധ്യത കുറവായിരിക്കും. അതുകൊണ്ടുതന്നെ മത്സരിക്കുന്ന വനിതകളിൽ ഭൂരിഭാഗവും തോറ്റു മടങ്ങുന്നു.
പൊതുജന മനോഭാവം
നിയമസഭയിലും ലോക്സഭയിലുമൊക്കെ വിജയിക്കുന്ന ബഹുഭൂരിപക്ഷം വനിതകളും പുരുഷന്മാരെ തോല്പിച്ചാണ് വരുന്നത്. പൊതുജനത്തിന് പലപ്പോഴും സ്ത്രീയോ പുരുഷനോ എന്ന വേർതിരിവില്ല.
വോട്ടർമാരെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയവും സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവുമാണ് പ്രഥമ പരിഗണന. പല രാഷ്ട്രീയ പാർട്ടികളുടെയും കുത്തക സീറ്റുകളിൽ അട്ടിമറിവിജയം നേടിയ വനിതാപോരാളികൾ സമീപകാല കാഴ്ചകളായുണ്ട്.
മാറേണ്ടത് സ്ത്രീയല്ല, പാർട്ടികളുടെ മനോഭാവമാണ്.
പടവെട്ടി വിജയിച്ചവർ
കെ.ആർ. ഗൗരിയമ്മ മുതൽ രമ്യാ ഹരിദാസ് വരെ, രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെല്ലാം പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി വിജയിച്ചവരാണ്. പക്ഷേ ഗൗരിയമ്മ സൃഷ്ടിച്ച മാതൃകയിൽ എത്ര പേർക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണു ചോദ്യം.
വിരലിലെണ്ണാവുന്നവർ മാത്രം എന്ന ഉത്തരം മിക്കപ്പോഴും മുന്നിൽ തെളിഞ്ഞുവരും. ഇതിനു വിപരീതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒട്ടേറെ വനിതകൾ മികച്ച പ്രവർത്തനം കാഴ്ചവച്ച് ഉയർന്നുവരുന്നുണ്ട്.
സംവരണത്തിന്റെ പിൻബലത്തിൽ വന്ന് പിന്നീട് പൊതുസീറ്റിൽ മത്സരിച്ചു ജയിക്കുന്നവരും നിരവധി.
വരുമോ സംവരണം?
ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള വനിതാ സംവരണ ബില്ലിന്റെ അവസ്ഥ ഇപ്പോൾ എന്താണ്? ബിൽ പാസാക്കരുതെന്നാണ് ഇവിടത്തെ മിക്ക രാഷ്ട്രീയ പാർട്ടികളുടെയും മനോഭാവം. ബിൽ പാർലമെന്റിൽ കീറിയെറിയാൻ വരെ പുരുഷ നേതാക്കന്മാർ മുന്നിട്ടുനിന്നു. എന്നാൽ, തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുമെന്നു കണ്ടപ്പോൾ പാർട്ടി ഭേദമന്യേ എല്ലാവരും ബില്ലിനെതിരേ ഒന്നിച്ചു. ഇപ്പോഴും വനിതാ സംവരണം ചർച്ചയിൽ മാത്രം ഒതുങ്ങുന്നു. മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി സർക്കാരും ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
കണ്ടുതുടങ്ങി ചില മാറ്റങ്ങൾ
ദേശീയ-സംസ്ഥാന തലങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. പേരിനു മാത്രമുണ്ടായിരുന്ന പാർട്ടികളുടെ വനിതാ വിഭാഗം കൂടുതൽ ശക്തിയാർജിക്കുന്നുണ്ട്. അവർ സീറ്റിനായി സമ്മർദം ചെലുത്താനും തുടങ്ങിയിട്ടുണ്ട്. ചെറുപ്പക്കാരും അഭ്യസ്തവിദ്യരുമായ ഒരുകൂട്ടം സ്ത്രീകൾ സജീവ രാഷ്ട്രീയത്തിൽ നന്നായി ഇടപെടുന്നത് കഴിഞ്ഞ നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കണ്ടു. ഇക്കുറി ലോക്സഭയിൽ എണ്‍പതോളം വനിതാ എംപിമാരുണ്ട്. ഇതു റിക്കാർഡാണ്. സംവരണമില്ലാതെ ഇത്രയധികം പേർ ജയിച്ചുവന്നത് മാറുന്ന മനോഭാവത്തിന്റെ സൂചന കൂടിയാണ്.
കേരളത്തിലെ വനിതാ മന്ത്രിമാർ
കോണ്‍ഗ്രസിന് ഇതുവരെ മൂന്നു വനിതാ മന്ത്രിമാരാണുണ്ടായിട്ടുള്ളത്. 1982 മുതൽ 87 വരെയുള്ള കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന എം. കമലമാണ് ഇവരിൽ പ്രധാനി. സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കമലം. 1980, 82 വർഷങ്ങളിൽ കൽപ്പറ്റയിൽനിന്നാണ് നിയമസഭാംഗമായത്. കൊയിലാണ്ടിയിൽനിന്നു തെരഞ്ഞടുക്കപ്പെട്ട എം.ടി. പദ്മയാണ് മറ്റൊരു കോണ്‍ഗ്രസ് മന്ത്രി. 1991 ലെ കരുണാകരൻ മന്ത്രിസഭയിലും 95ലെ ആന്റണി മന്ത്രിസഭയിലും പദ്മ ഫിഷറീസ് വകുപ്പിന്റെ ചുമതല വഹിച്ചു. പി.കെ. ജയലക്ഷ്മി 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായി.
സുശീല ഗോപാലൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് സിപിഎം പ്രതിനിധികളായി മന്ത്രിസഭാഗങ്ങളായ മറ്റു വനിതകൾ. 1996ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പാണ് സുശീല ഗോപാലൻ കൈകാര്യം ചെയ്തത്. 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായി. കെ.കെ. ശൈലജയും മേഴ്സിക്കുട്ടിയമ്മയും ഇപ്പോഴത്തെ ഇടതു മന്ത്രിസഭാംഗങ്ങളാണ്.
നമ്മുടെ വനിതാ എംപിമാർ 9
കേരളം ഇതുവരെ ഡൽഹിക്ക് അയച്ചത് ഒന്‍പതു വനിതാ എംപിമാരെ. കേരള സംസ്ഥാന രൂപീകരണത്തിന് അഞ്ചു വർഷം മുന്‍പ് 1951ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആനി മസ്ക്രീനാണ് ആദ്യ മലയാളി വനിതാ എംപി. സോഷ്യലിസ്റ്റ് പാർട്ടിയിലെ പി.കെ. നാരായണപിള്ളയെ 68,117 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണു സ്വതന്ത്ര സ്ഥാനാർഥിയായ ആനി മസ്ക്രീൻ ഡൽഹി ടിക്കറ്റെടുത്തത്.
1967ൽ അന്പലപ്പുഴയിൽനിന്നു വിജയിച്ച സുശീല ഗോപാലനാണ് പിന്നീട് ലോക്സഭ കണ്ടത്. ആലപ്പുഴ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽനിന്നും സുശീല പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ അടൂരിൽനിന്നു സിപിഐ പ്രതിനിധിയായ ഭാർഗവി തങ്കപ്പൻ എത്തി. എ.കെ. പ്രേമജം- വടകര, പി. സതീദേവി- വടകര, സി.എസ്. സുജാത- മാവേലിക്കര, പി.കെ. ശ്രീമതി- കണ്ണൂർ എന്നിവരാണ് ഇടതുപക്ഷത്തുനിന്നു ലോക്സഭയിലെത്തിയ മറ്റു വനിതകൾ.
കോണ്‍ഗ്രസിൽനിന്നു രണ്ടു വനിതകൾ മാത്രമാണ് എംപിമാരായത്. 1989ൽ മുകുന്ദപുരത്തുനിന്നു വിജയിച്ച പ്രഫ. സാവിത്രി ലക്ഷ്മണനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്നു വിജയിച്ച രമ്യാ ഹരിദാസും.
സംവരണത്തേക്കാളുപരി കഴിവുള്ളവർ വരട്ടെ : അഡ്വ. ദീപ്തി മേരി വര്‍ഗീസ് (കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി അംഗം)
വേഗത്തില്‍ അമ്പതും അറുപതും ശതമാനം സീറ്റുകള്‍ നല്‍കണമെന്ന അഭിപ്രായം എനിക്കില്ല. സംഘടനാ രംഗത്തു പ്രവര്‍ത്തിച്ചു പരിചയമുള്ളവരും കഴിവു തെളിയിച്ചവരുമാണു സംസ്ഥാന, ദേശീയ തലങ്ങളില്‍ നേതൃരംഗങ്ങളിലേക്കു കടന്നുവരേണ്ടത്. കോണ്‍ഗ്രസില്‍ മുന്‍കാലങ്ങളേക്കാള്‍ സ്ത്രീകളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതു പ്രതീക്ഷ നല്കുന്നു.സഹിഷ്ണുതയോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമറിയിക്കാന് സ്ത്രീകള്‍ക്കു സാധിക്കണം. ഞാന്‍ എന്റെ പാര്‍ട്ടിയില്‍, ഭരണസംവിധാനത്തില്‍, രാഷ്ട്രനിര്‍മാണത്തില്‍ അനിവാര്യഘടകമാണെന്ന തലത്തിലേക്കു നാം വളരണം. അത്തരമൊരു ഔന്നത്യം നാം പുലര്‍ത്താതെ, അവസരം തന്നില്ലെന്നു പരിഭവിക്കുന്നതില്‍ അര്‍ഥമില്ല.
പ്രതിസന്ധികൾ ശക്തി പകരും: യു. പ്രതിഭ, കായംകുളം എംഎൽഎ
സ്ത്രീയെന്ന നിലയിൽ നിയമസഭയിൽ എനിക്കു വലിയ അവസരങ്ങളാണ് ലഭിച്ചത്. ഇതുവരെ സ്ത്രീപുരുഷ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. യാതൊരു വിവേചനവും അനുഭവപ്പെട്ടിട്ടില്ല. ചോദ്യങ്ങൾ ചോദിക്കുന്നതിനും പ്രസംഗത്തിനുമെല്ലാം നല്ല രീതിയിൽ പിന്തുണ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സമീപനം മാറണം. 80 ശതമാനത്തോളം ആളുകൾ പോസിറ്റീവായി ചിന്തിക്കുന്പോൾ 20 ശതമാനം നെഗറ്റീവ് ചിന്തകളുള്ളവരാണ്. പോസിറ്റീവ് ചിന്തയുള്ളവർ എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകുന്പോൾ നെഗറ്റീവ് ചിന്തകളുള്ളവർ എല്ലാം തകർക്കാനാകും ശ്രമിക്കുക. സമൂഹത്തിൽ ഏതു സ്ത്രീയും ആക്രമിക്കപ്പെടാം. സ്ത്രീ തന്നെ സ്ത്രീകളുടെ സംരക്ഷകയാകണം.
സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം: ജെ. പ്രമീളാദേവി(ബിജെപി സംസ്ഥാന
വൈസ് പ്രസിഡന്റ്)