കണ്ണൂർ: പിജെ ആർമിയുടെ ഫേസ്ബുക്ക് പേജിൽനിന്ന് പി. ജയരാജന്റെ ചിത്രങ്ങൾ മാറ്റി പിണറായി വിജയന്റെ ചിത്രം പ്രൊ ഫൈൽ ചിത്രമാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി കൈയുയർത്തി നിൽക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. പിണറായിയുടെ ചിത്രത്തിനു താഴെ ക്യാപ്റ്റൻ എന്ന് ചുവപ്പുനിറത്തിൽ എഴുതിയിട്ടുണ്ട്.
പി. ജയരാജനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പിജെ ആർമി എന്ന സൈബർ ഗ്രൂപ്പ് സജീവമായിരുന്നു. പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകൾ ഉൾപ്പടെയുള്ളവ ഇതിൽ വരികയും ചെയ്തിരുന്നു. ഇതോടെ പിജെ ആർമി എന്ന സൈബർ ഗ്രൂപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കി പി. ജയരാജൻ രംഗത്തെത്തിയിരുന്നു.
ഇന്നലെ രാത്രി ഒന്പതോടെ പി. ജയരാജന്റെ ചിത്രം വീണ്ടും പ്രൊഫൈൽ ചിത്രമാക്കിയിട്ടു ണ്ട്.
ഇതിനിടെ, രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സിപിഎമ്മിന്റെ അച്ചടക്കനടപടി നേരിട്ട ധീരജ് കുമാർ വ്യക്തമാക്കി. പി. ജയരാജന് സീറ്റ് നിഷേധിച്ചത് പാർട്ടിക്ക് നേരിയ മേൽക്കൈയുള്ള അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാക്കുമെന്നും പ്രവർത്തകരുടെ വികാരമാണ് താൻ പറഞ്ഞതെന്നും ധീരജ് ദീപികയോട് പറഞ്ഞു. ബിസിനസ് നടത്തി കുടുംബത്തോടൊപ്പം ജീവിക്കാനാണ് തീരുമാനം. സിപിഎം പുറത്താക്കിയപ്പോൾ പിന്തുണയുമായി നിരവധിയാളുകൾ എത്തിയിരുന്നെങ്കിലും അതൊന്നും സ്വീകരിക്കേണ്ടെന്നാണ് തീരുമാനിച്ചതെന്നും ധീരജ് വ്യക്തമാക്കി. പി. ജയരാജന് നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ധീരജ് കുമാർ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പാർട്ടിയിൽനിന്നു പുറത്താക്കിക്കൊണ്ടുള്ള അച്ചടക്കനടപടിയുണ്ടായത്.
പിജെ ആർമിയുടെ പ്രൊഫൈൽ ചിത്രം മാറ്റി; ജയരാജനു പകരം പിണറായി
01:20 AM Mar 08, 2021 | Deepika.com