തിരുവനന്തപുരം: യുഡിഎഫിൽ സീറ്റു വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. കോണ്‍ഗ്രസ് 92 സീറ്റിൽ വരെ മത്സരിക്കുന്പോൾ, മുസ് ലിം ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗം 10 സീറ്റിലും ആർഎസ്പി അഞ്ചിടത്തും എൻസികെ രണ്ടിടത്തും മത്സരിക്കാനാണു ധാരണ.
കേരള കോണ്‍ഗ്രസ്- ജേക്കബ്, ജനതാദൾ ജോണ്‍ ജോണ്‍, സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നിവർക്ക് ഓരോ സീറ്റു വീതവും നൽകും. എന്നാൽ, ചില ഘടകകക്ഷികൾക്കു നൽകേണ്ട സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പുതിയ ചില കക്ഷികൾക്കും സീറ്റ് പരിഗണിച്ചേക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുസ്ലിം ലീഗിന് മൂന്നു സീറ്റ് അധികമായി നൽകി. പട്ടാന്പി, പേരാന്പ്ര, കൂത്തുപറന്പ് സീറ്റാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, പേരാന്പ്ര കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം അറിയിക്കാമെന്ന് ഇരുകൂട്ടരെയും അറിയിച്ചു. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 87 സീറ്റിലും മുസ്ലിം ലീഗ് 24 സീറ്റിലുമാണ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ്- എം 2016 ൽ 15 സീറ്റിൽ മത്സരിച്ചിരുന്നു.
കോൺഗ്രസ് പട്ടിക ചൊവ്വാഴ്ച
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നു കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ എച്ച്. കെ. പാട്ടീൽ. തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയും കേന്ദ്രനിരീക്ഷകരുമടങ്ങിയ സമിതി തയാറാക്കിയ സാധ്യതാപട്ടിക എട്ട്, ഒൻപത് തീയതികളിൽ ഡൽഹിയിൽ ചർച്ച ചെയ്യും.
ഏതെങ്കിലും കാരണവശാൽ ഒൻപതിന് ധാരണയിലെത്തിയില്ലെങ്കിൽ പത്തിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഓരോ മണ്ഡലത്തിലും അഞ്ചു പേരുകൾ വരെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് ഡൽഹിക്കു കൊണ്ടു പോകുന്നത്.
പ്രമുഖ നേതാക്കൾ മത്സരിക്കുന്ന മണ്ഡലത്തിൽ ഒരു സ്ഥാനാർഥി മാത്രമാണുള്ളത്. ചർച്ചകളുടെയും ഹൈക്കമാൻഡ് നിയോഗിച്ച സർവേയുടെയും കൂടി അടിസ്ഥാനത്തിൽ പൂർണ വിജയസാധ്യതയുള്ളവരാകും അന്തിമ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുകയെന്നും തിരുവനന്തപുരത്തു ചേർന്ന ആദ്യ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് 91-92 സീറ്റിൽ മത്സരിക്കും. ഓരോ മണ്ഡലത്തിലും 20 അപേക്ഷകർ വരെയുണ്ടായിരുന്നു.
പുതുമുഖങ്ങൾക്കും വനിതകൾക്കും യുവാക്കൾക്കുമായി 60 ശതമാനം വരെ സീറ്റാണ് പട്ടികയിലുള്ളത്. 200 ൽ അധികം പേരുമായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണു പട്ടിക തയാറാക്കിയത്. പ്രമുഖ നേതാക്കളുടെ മക്കൾക്കോ ഭാര്യമാർക്കോ സീറ്റ് നൽകുന്നത് സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനയിൽ ഇല്ല. പൊതുസ്വീകാര്യതയായിരിക്കും പ്രധാന മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ ധാരണ
01:51 AM Mar 07, 2021 | Deepika.com