കൊച്ചി: ലൈഫ്മിഷൻ കരാർ ലഭിക്കുന്നതിനു കോഴയായി യുണിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങി നല്കിയ ആറു ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐ ഫോൺ ലഭിച്ചതു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെന്നു കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി വിനോദിനിക്കു കസ്റ്റംസ് നോട്ടീസ് നല്കി. 10നു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണു നിർദേശം.
സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനാണു സന്തോഷ് ഈപ്പൻ ഫോണുകൾ കൈമാറിയത്. ഇതിൽ 1.13 ലക്ഷം രൂപ വിലവരുന്ന ഫോണാണു വിനോദിനിക്കു ലഭിച്ചത്. സ്വര്‍ണക്കടത്ത് പുറത്തുവന്നതിനു പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ആളെ കണ്ടെത്തുകയായിരുന്നുവെന്നു കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു. ബാക്കി അഞ്ചു ഫോണുകൾ ലഭിച്ചവരെ കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഫോണുകള്‍ നല്‍കിയതെന്നു നേരത്തെ സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു. അതിലൊന്നു വിനോദിനിക്കു കിട്ടിയതിനെക്കുറിച്ചാണു കസ്റ്റംസ് അന്വേഷിക്കുന്നത്. വിനോദിനിയുടെ പേരിലുള്ള സിമ്മാണു ഫോണില്‍ ഉപയോഗിച്ചതെന്നു കസ്റ്റംസിനു വ്യക്തമായിട്ടുണ്ട്. ഈ നമ്പറിൽനിന്നു സ്വർണക്കേസുമായി ബന്ധമുള്ളവരെയടക്കം പല പ്രമുഖരെയും വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കർ, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ തുടങ്ങിയവർക്കാണു സന്തോഷ് ഈപ്പന് നല്കിയ മറ്റു ഫോണുകൾ ലഭിച്ചത്. ഒരു ഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു സമ്മാനിച്ചതായി സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നെങ്കിലും പിന്നീടു പിൻവലിച്ചിരുന്നു. കോടിയേരിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണു ഭാര്യയ്ക്കു ലൈഫ്മിഷൻ കരാറിന്റെ കോഴയായുള്ള ഫോൺ ലഭിച്ചതെന്നതു സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരേപോലെ പ്രതിരോധത്തിലാക്കും.
ഡോളർ കടത്ത്; അഭിഭാഷകയെ ചോദ്യംചെയ്യും
കൊച്ചി: ഡോളർ കടത്ത് കേസില്‍ തിരുവനന്തപുരം കരമന സ്വദേശിയായ അഭിഭാഷകയെയും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. നാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് അഭിഭാഷകയ്ക്കു നോട്ടീസ് നല്കി. ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണും സിം കാര്‍ഡും ബാങ്ക് രേഖകളും പാസ്പോര്‍ട്ടും ഹാജരാക്കണം. ഡോളർ കടത്ത് കേസില്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണനോടു 12നു ചോദ്യംചെയ്യലിനു ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സന്തോഷ് ഈപ്പനെ അറിയില്ലെന്നു വിനോദിനി
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന യുണിടാക് എംഡി സന്തോഷ് ഈപ്പനെ അറിയില്ലെന്നു സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ.
സന്തോഷ് ഈപ്പനിൽ നിന്നു താൻ ഒരു ഐ ഫോണും കൈപ്പറ്റിയിട്ടില്ല. ചോദ്യം ചെയ്യാൻ നിർദേശിച്ചുള്ള കസ്റ്റംസിന്റെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു.
ഐ ഫോൺ ലഭിച്ചതു കോടിയേരിയുടെ ഭാര്യയ്ക്ക്; കസ്റ്റംസ് നോട്ടീസ് നല്കി
01:51 AM Mar 07, 2021 | Deepika.com