തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഇലക്ഷൻ വകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പിവിസി ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിംഗോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനർ, ബോർഡുകൾ തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കണം.
കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയവ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാവൂ. പ്രിന്റ് ചെയ്യുമ്പോൾ റീസൈക്ലബിൾ, പിവിസി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിർബന്ധമായും പ്രചാരണ സാമഗ്രികളിൽ ഉൾപ്പെടുത്തണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
പ്രചാരണ സാമഗ്രികൾ ഉപയോഗശേഷം അതത് രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ സേന മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം.
ഹരിതചട്ടം പാലിക്കുന്നതിനുള്ള നോഡൽ ഓഫീസർ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
പിവിസി ഫ്ളക്സുകളും ബാനറുകളും വേണ്ട
12:49 AM Mar 07, 2021 | Deepika.com