കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സമിതിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിൽ കണ്ണൂരിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തം. സീറ്റ് നിഷേധിച്ച പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ധീരജ് കുമാർ സ്ഥാനം രാജിവച്ചു.
പാർട്ടി മെംബറും പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ചംഗം കൂടിയാണ് ധീരജ് കുമാർ. ഇന്നലെ രാവിലെയാണ് സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്. പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് താൻ രാജിവച്ചതെന്ന് ധീരജ് മാധ്യമങ്ങളോടു പറഞ്ഞു. മാനദണ്ഡത്തിന്റെ പേരിലാണ് സീറ്റ് നിഷേധമെങ്കിൽ അത് എല്ലാവർക്കും ബാധകമാക്കണം. പ്രവർത്തകരുടെ വികാരമറിയുന്ന നേതാവായ പി. ജയരാജനെ മാറ്റിനിർത്തിയാൽ ജില്ലയിലെ തെരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ധീരജ് പറഞ്ഞു.
പി.ജെ. ആർമി എന്ന സൈബർ ഗ്രൂപ്പും പി. ജയരാജനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് സജീവമായിട്ടുണ്ട്. പാർട്ടിനേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകൾ ഉൾപ്പെടെയുള്ളവ ഇതിൽ വന്നുതുടങ്ങി. പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് പി. ജയരാജനെ ഒഴിവാക്കിയതിനു പിന്നിലെന്നുപോലും വിമർശനം ഉയർന്നിട്ടുണ്ട്.
പി.ജെ. മത്സരരംഗത്തില്ലാത്തത് ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒന്നാണെന്ന് പി.ജെ. ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ പറയുന്നു. മാനദണ്ഡത്തിന്റെ മാറ്റി നിർത്തിയവർക്ക് പകരം ഇവരുടെ ഭാര്യമാരെ മത്സരിപ്പിക്കുന്നതിന് അനുമതി നൽകിയ നേതാക്കൾ പാർട്ടി തങ്ങളുടെ തറവാട്ട് സ്വത്തല്ലെന്ന് ഓർക്കണമെന്നാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ്. നേരത്തെ കോൺഗ്രസ് നേതാക്കൾ മക്കളെയും ബന്ധുക്കളെയും മത്സരിപ്പിച്ചപ്പോൾ കുടുംബവാഴ്ചയെന്ന് അധിക്ഷേപിച്ചവർ തന്നെ ഇപ്പോൾ ആ വഴി പോകുന്നത് ചെങ്കൊടിക്ക് നാണക്കേടാണെന്നും ഇവരുടെയൊക്കെ സ്ഥാനം നാളെ ചവറ്റുകൊട്ടിയിലായിരിക്കുമെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു.
ധീരജ്കുമാറിനെ സിപിഎം പുറത്താക്കി
കണ്ണൂര്: പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു പിന്നാലെ ധീരജ് കുമാറിനെ സിപിഎം പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
പി. ജയരാജനെചൊല്ലി സിപിഎമ്മില് കണ്ണൂര് കലാപം
12:49 AM Mar 07, 2021 | Deepika.com