കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും പ്രൈവറ്റ്, ഡീംഡ് യൂണിവേഴ്സിറ്റികളുമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതി കൈവരിക്കുമ്പോള്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെയധികം പിന്നാക്കാവസ്ഥയിലാണ്.
പുതിയ ദേശീയ വിദ്യാഭ്യാസനയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്കുമ്പോള് കേരള സര്‍ക്കാര്‍ അവയെ വീണ്ടും വീണ്ടും കൂച്ചുവിലങ്ങിടുന്ന നടപടിയാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്കു നയിക്കുന്ന ഈ ഓര്‍ഡിനന്‍സ് അടിയന്തരമായി പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പാംപ്ലാനി, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ പങ്കെടുത്തു.
സ്വാശ്രയ ഓര്‍ഡിനന്‍സ്: സീറോ മലബാര്‍ കമ്മീഷന് പ്രതിഷേധിച്ചു
12:27 AM Mar 07, 2021 | Deepika.com