തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഏജൻസിക്കു മുന്നിൽ മൊഴി കൊടുക്കുന്നതിന് വരാൻ മനസില്ലെന്നു വെല്ലുവിളിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. ഇഡിക്കു മുന്നിൽ ഹാജരാകാനാകില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു."വാക്കാലുള്ള മൊഴി നൽകാൻ ഇന്നലെ രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഇണ്ടാസ്. അത് അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ല. മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ. എന്തു ചെയ്യുമെന്ന് കാണട്ടെ.'
മൊഴിയെടുക്കാനെന്ന പേരിൽ കിഫ്ബിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥയെ നേരത്തെ ഇഡി സംഘം വിളിച്ചു വരുത്തിയിരുന്നു. ചോര തിളപ്പിക്കുന്ന അനുഭവമാണ് അവർക്കുണ്ടായത്. അക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അവർ നേരിട്ട ദുരനുഭവം കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിയെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ സർക്കാർ ആലോചിച്ചു വരുന്നതായും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അന്വേഷണമെന്ന പേരിൽ വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്ന ധിക്കാരത്തിന്റെ ഉറവിടം ബിജെപിയുടെ പിൻബലമാണ്. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും അവർ നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇഡി ഉദ്യോഗസ്ഥർ.
മൂന്നിനാണ് അറിയിപ്പ് കിഫ്ബി ഓഫീസിലെത്തിയത്. രണ്ടിനു തന്നെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ സമൻസ് അയയ്ക്കുന്നത് എങ്ങനെ ആയിരിക്കണമെന്നൊക്കെ സുപ്രീംകോടതി നിർദേശമുണ്ട്. വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തി വേണം സമൻസ് അയയ്ക്കാൻ. ഏതായാലും അഞ്ചിനു തങ്ങൾക്കു മുന്നിൽ വന്നിരിക്കണമെന്ന ഇഡിയുടെ കൽപന അനുസരിക്കാൻ സൗകര്യമില്ല. എന്തു ചെയ്യുമെന്നു കാണട്ടെയെന്നും തോമസ് ഐസക്ക് പോസ്റ്റിൽ പറയുന്നു.
ഇഡിക്കെതിരേ കേസെടുക്കുമെന്നു ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി ഉദ്യോഗസ്ഥർക്കെതിരേ മോശമായി പെരുമാറിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സിഇഒയുടെ പരാതിയിൽ നിയമപരമായ തുടർ നടപടി വൈകാതെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഇഡി നടപടിക്കെതിരേ മുഖ്യമന്ത്രി പിണ റായി വിജയൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഇഡിയെ വെല്ലുവിളിച്ച് തോമസ് ഐസക്
01:56 AM Mar 06, 2021 | Deepika.com