തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതു രാജ്യദ്രോഹ കുറ്റമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്.
ഇതു സ്വപ്ന സുരേഷ് കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിലെ വിവരങ്ങളാണ്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തിൽ തുടരാൻ അർഹതയില്ല. കോടതിയിൽ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ട് രണ്ടുമാസത്തിൽ ഏറെയായി. എന്നിട്ടും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെ എന്തുകൊണ്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് അപ്പാടെ മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. ഇന്നുവരെ മുഖ്യമന്ത്രി മോദിക്കെതിരേയോ അമിത് ഷാക്കെതിരെയോ ഒരു വാക്ക് ഉരിയാടിയിട്ടില്ല.
കേരളത്തെ തന്നെ കാലിയാക്കുന്ന വിൽപനയിൽ ഏർപ്പെട്ടിരിക്കുകയാണു പിണറായി വിജയൻ. 5,000 കോടി രൂപയ്ക്കാണ് മത്സ്യസന്പത്താകെ ഒരു അമേരിക്കൻ കന്പനിക്ക് വിൽക്കാൻ നോക്കിയത്. കേരളീയരുടെ ആരോഗ്യവിവരം മറ്റൊരു അമേരിക്കൻ കന്പനിയായ സ്പ്രിങ്കളറിന് രഹസ്യമായി മറിച്ച് വിൽക്കാൻ നോക്കിയ ആളാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ചെയ്തതു രാജ്യദ്രോഹ കുറ്റം: ചെന്നിത്തല
01:56 AM Mar 06, 2021 | Deepika.com