തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ആരൊക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനം ഇന്നുണ്ടാകും.
തുടർച്ചയായി രണ്ടു തവണയിൽകൂടുതൽ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ട എന്ന വ്യവസ്ഥ ഇന്നു ചേരുന്ന സിപിഎം സംസ്ഥാനസമിതി കർശനമാക്കിയാൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകളുടെ പട്ടികയിൽ കാര്യമായ മാറ്റം വരുത്തേണ്ടി വരും.
സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ.ബാലഗോപാലും എം.വി.ഗോവിന്ദനും മത്സരിക്കണമെന്ന നിലപാടിലാണു സിപിഎം സെക്രട്ടേറിയറ്റ്. മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്കും ജി.സുധാകരനും മത്സരിക്കണമെന്നു ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇവരുടെ കാര്യത്തിൽ തീരുമാനമെടുത്തില്ല. മന്ത്രി ടി.പി.രാമകൃഷ്ണൻ മത്സരിക്കുമെന്ന സൂചന യുമുണ്ട്.
സ്ഥിരം മുഖങ്ങൾ മത്സര രംഗത്തു നിന്നു മാറിനിൽക്കുന്നതു തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുണ്ടായി. രണ്ടു ടേം കർശനമാക്കുന്പോൾ നിലവിലെ മണ്ഡലങ്ങൾ നഷ്ടപ്പെടുമോയെന്നു പരിശോധിക്കണം. ജനകീയരായ എംഎൽഎമാരെ മാറ്റിനിർത്തുന്നതു തുടർഭരണമെന്ന ലക്ഷ്യത്തെ ദോഷമായി ബാധിക്കരുത്.
മന്ത്രിമാരായ മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്നതു അവർക്കു കാര്യക്ഷമത കുറവാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ജനിപ്പിക്കാൻ ഇടവരുമെന്നും സെക്രട്ടേറിയറ്റിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. രണ്ടു ടേം എന്ന വിഷയത്തിൽ ഇളവു നൽകണമൊയെന്ന കാര്യത്തിൽ ഇന്നു ചേരുന്ന സംസ്ഥാന സമിതി തീരുമാനമെടുക്കും.
സ്ഥിരം മുഖം വേണ്ട; ‘രണ്ടു ടേം’ സിപിഎം തീരുമാനം ഇന്ന്
01:23 AM Mar 05, 2021 | Deepika.com