കൊച്ചി: വിവിധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ പത്തുവര്‍ഷമായി ജോലി നോക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു 12 വരെ നീട്ടിവയ്ക്കാനും നിലവിലെ സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ ഇടപെടല്‍ ആവശ്യമുണ്ടെന്നു വ്യക്തമാക്കിയാണു സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവു നല്‍കിയത്.
കെല്‍ട്രോണ്‍, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവയില്‍ പത്തു വര്‍ഷമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരേ അടൂര്‍ സ്വദേശി എസ്. വിഷ്ണു ഉള്‍പ്പെടെ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ആറ് ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജിയാണു പരിഗണിക്കുന്നത്. എതിര് കക്ഷികള്‍ക്കു നോട്ടീസ് നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി 12നുഹര്ജി വീണ്ടും പരിഗണിക്കാനായി മാറ്റി.
സ്ഥിരനിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഉമാദേവി കേസില്‍ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. സംവരണ വിഭാഗങ്ങളുടെ ഊഴം വ്യക്തമാക്കുന്ന റിസര്‍വേഷന്‍ റോസ്റ്റര്‍ ഉള്‍പ്പെടെ പരിഗണിക്കാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഉത്തരവുകള്‍ റദ്ദാക്കി ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കാരിന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ തടഞ്ഞു
01:23 AM Mar 05, 2021 | Deepika.com