തിരുവനന്തപുരം: ഒരു രാജ്യസഭാ സീറ്റിന്റെ കാലാവധി ആറു വർഷമാണ്. ഇതിൽ അഞ്ചു വർഷം പൂർത്തിയാക്കിയതിനിടയിൽ മൂന്നു തവണ മത്സരം നടന്നു.
യുഡിഎഫ്, എൽഡിഎഫ് പിന്തുണയോടെ എം.പി. വീരേന്ദ്രകുമാർ രണ്ടു തവണയും അദ്ദേഹത്തിന്റെ നിര്യാണത്തത്തുടർന്ന് ഒഴിവു വന്ന സീറ്റിൽ ഇടതു പിന്തുണയോടെ മകൻ എം.വി. ശ്രേയാംസ്കുമാർ ഒരു തവണയും വിജയിച്ചതോടെയാണ് സംസ്ഥാനത്തു നിന്നുള്ള ഒരു രാജ്യസഭാ സീറ്റിൽ മൂന്നു തവണയായുള്ള മത്സരം ചരിത്രത്താളുകളിൽ ഇടം നേടിയത്.
എം.പി. വീരേന്ദ്രകുമാർ ജനതാദൾ -യു പ്രതിനിധിയായി യുഡിഎഫ് പിന്തുണയോടെ 2016 ഏപ്രിൽ മൂന്നിനാണ് രാജ്യസഭാംഗമായത്. യുഡിഎഫുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് 2017 ഡിസംബർ 20ന് രാജ്യസഭാംഗത്വം രാജിവച്ചു. അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിലേക്കു പോയതിനെ തുടർന്നായിരുന്നു രാജി. പിന്നീട് ഇടതു പിന്തുണയോടെ മത്സരിച്ചു 2018 മാർച്ച് 26ന് വീണ്ടും രാജ്യസഭയിലേക്ക്. 2020 മേയ് 28ന് വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്നു രാജ്യസഭാ സീറ്റിൽ വീണ്ടും ഒഴിവു വന്നു. തുടർന്ന് മകൻ ശ്രേയാംസ്കുമാർ ലോക്താന്ത്രിക് ജനതാദൾ പ്രതിനിധിയായി എൽഡിഎഫ് പിന്തുണയോടെ രാജ്യസഭാംഗമായി. 2022 ഏപ്രിൽ രണ്ടുവരെയാണ് ശ്രേയാംസ്കുമാറിന്റെ രാജ്യസഭാ കാലാവധി.
കെ. ഇന്ദ്രജിത്ത്
സീറ്റ് ഒന്ന്; കാലാവധിക്കുള്ളിൽ മത്സരം മൂന്ന്
01:23 AM Mar 05, 2021 | Deepika.com