തിരുവനന്തപുരം: പ്രളയദുരിത ബാധിതർക്ക് സമയബന്ധിതവും നിഷ്പക്ഷവുമായി ദുരിതാശ്വാസം വിതരണം ചെയ്യാൻ പിഎൽഎ (പെർമനന്റ് ലോക് അദാലത്ത്)യെ ചുമതലപ്പെടുത്തിയ 2019 ലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
സുപ്രീംകോടതിയിൽ കേസുണ്ടെന്ന തൊടുന്യായം പറഞ്ഞും പിഎൽഎയ്ക്ക് ആവശ്യമായ ജീവനക്കാരെയും മറ്റും നല്കാതെയും ദുരിതാശ്വാസ വിതരണം സ്തംഭനത്തിലാക്കി. ഫയലിൽ സ്വീകരിച്ച് നന്പരിട്ട 18,000 അപേക്ഷകളാണ് എറണാകുളം പിഎൽഎയിൽ മാത്രം കെട്ടിക്കിടക്കുന്നത്. നന്പർ നൽകാത്ത പതിനായിരക്കണക്കിന് അപേക്ഷകൾ വേറെയുണ്ട്. ആകെ രണ്ടു ജീവനക്കാരാണ് ഇവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, ചാലക്കുടി, ഇടുക്കി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ ലീഗൽ എയ്ഡ് സെല്ലുകളിലും കെട്ടുകണക്കിന് അപേക്ഷകളുണ്ട്. പരാതികൾ കൈകാര്യം ചെയ്യാൻ സംവിധാനം ഏർപ്പെടുത്താത്തിനാൽ പിന്നീട് അപേക്ഷ വാങ്ങുന്നതു നിർത്തിവച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എറണാകുളത്തെ പിഎൽഎ ചെയർമാൻ രാജിവച്ച സംഭവമുണ്ടായി.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കോർട്ട് ഫീ സ്റ്റാന്പുപോലും ഇല്ലാതെ അപേക്ഷിക്കാനും സാധാരണ കോടതികളിലെ നൂലാമാലകൾ ഒഴിവാക്കി അതിവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിനുമാണ് ഹൈക്കോടതി പിഎൽഎയെ ചുമതലപ്പെടുത്തിയത്.
ഹൈക്കോടതി നിർദേശ പ്രകാരം ആദ്യം അപേക്ഷിക്കണ്ടത് ഡപ്യൂട്ടി കളക്ടർക്കും (ദുരന്തനിവാരണം) ഒന്നാം അപ്പീൽ ജില്ലാ കളക്ടർക്കുമാണ് നൽകേണ്ടത്. ഇതു നിരസിച്ചാൽ പിഎൽഎയെ സമീപിക്കാം. രാഷ്ട്രീയപരിഗണന ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിരസിക്കപ്പെട്ട അപേക്ഷകളുടെ കൂന്പാരമാണ് പിഎൽഎയുടെ മുന്പിലുള്ളത്. സുപ്രീംകോടതിയിൽ നല്കിയ സെപ്ഷൽ ലീവ് പെറ്റീഷൻ പിൻവലിച്ചും പിഎൽഎയ്ക്ക് കൂടുതൽ ജീവനക്കാർ ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയും പ്രളയ ദുരിതാശ്വാസം നൽകാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
പ്രളയസഹായം: സർക്കാർ നിലപാട് മനുഷ്യത്വരഹിതമെന്ന് ഉമ്മൻ ചാണ്ടി
01:23 AM Mar 05, 2021 | Deepika.com