എട്ടാം പ്രമാണം: നിന്റെ അയൽക്കാരനെതിരായി കള്ളസാക്ഷ്യം പറയരുത്
നമ്മുടെ സംഭാഷണത്തെയും ഭാഷാശൈലിയെയും വാക്കുകളെയും സംബന്ധിക്കുന്ന രണ്ടു പ്രമാണങ്ങളാണു പത്തു കല്പനകളിൽ ഉള്ളത്: ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുതെന്ന രണ്ടാം പ്രമാണവും അയൽക്കാരനെതിരായി കള്ളസാക്ഷ്യം പറയരുതെന്ന എട്ടാം പ്രമാണവും. പ്രവൃത്തികൾപോലെ തന്നെ വാക്കുകളുടെ നെറിവും സുതാര്യതയും സുപ്രധാനമെന്നു സാരം.
സാക്ഷികളുടെ മൊഴി നീതി നിഷേധിക്കപ്പെട്ടവനു ശരിയായ വിധി ലഭിക്കാനും അങ്ങനെ നീതിയെ സംരക്ഷിക്കാനും. അതുകൊണ്ടുതന്നെ സാക്ഷികളെ സ്വാധീനിച്ച് മൊഴിമാറ്റി വിധി തങ്ങൾക്കനുകൂലമാക്കാൻ പണ-രാഷ്ട്രീയകരുത്തുള്ള അക്രമികൾതന്നെ പരിശ്രമിക്കുന്നത് നിത്യവാർത്തയാണ്. അതുപോലെ, കള്ളസാക്ഷികളെ നിരത്തി വിധി തങ്ങൾക്കനുകൂലമാക്കാനും അങ്ങനെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കാനും ചിലപ്പോൾ, ഇല്ലാതാക്കാനും ശ്രമിക്കുന്ന ഉപജാപകവൃന്ദത്തെയും കൗശലക്കാരെയും ചരിത്രത്തിലും ആനുകാലികതയിലും നമുക്കു പരിചിതവുമാണ്.
അയൽക്കാരനെതിരായി കള്ളസാക്ഷ്യം പറയരുതെന്നതിനു മറ്റൊരു മാനവുമുണ്ട്. അപരിചിതരിൽ നിന്നു വ്യത്യസ്തമായി, അയൽക്കാരെ നമുക്കു കൂടുതൽ പരിചയമുണ്ടാവാം. അവരെക്കുറിച്ചു മറ്റു പലർക്കും അറിയാത്ത പല കാര്യങ്ങളും നമുക്ക് അറിവുമുണ്ടാകും. അങ്ങനെ അടുത്തറിയിയാവുന്നവരെക്കുറിച്ച് തെറ്റായ സാക്ഷ്യം നൽകുന്നത് “നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക” എന്ന പ്രമാണത്തിന്റെ ലംഘനമാണ്. അത് അവരെ ചതിക്കുന്നതിനു തുല്യമാണ്; കാരണം ശരിയായ സാക്ഷ്യത്തിലൂടെ, സത്യം പുറത്തുവരാനും അങ്ങനെ നിയമപ്രശ്നത്തിലായിരിക്കുന്ന അയൽക്കാർക്ക് അവരെ കെണിയിൽപെടുത്തിയവരുടെ മുമ്പിൽ തല ഉയർത്തി നടക്കാനും സഹായിക്കുക സ്നേഹത്തിന്റെയും നീതിബോധത്തിന്റെയും ഭാഷ്യമാണ്.
തെറ്റായ കാര്യം നിരന്തരം ആവർത്തിച്ചും ശരിയായതിനെ ബോധപൂർവം ഒഴിവാക്കിയും തെറ്റിനെ നേരായി ചിത്രീകരിച്ചും ഏഷണി പറഞ്ഞും പൊതുജനാഭിപ്രായം രൂപീകരിച്ച് വോട്ടും സമ്മതവും നേടിയെടുക്കുന്ന പോസ്റ്റ് ട്രൂത്ത് പ്രതിഭാസം കൂടിക്കൂടി വരുന്ന കാലമാണിത്. ഇതും ഈ പ്രമാണത്തിന്റെ പരിധിയിൽ പെടും. കാരണം, തെറ്റായ കാര്യം അറിഞ്ഞുകൊണ്ട് സത്യമായി പ്രസ്താവിക്കുന്നതാണല്ലോ കള്ളസാക്ഷ്യം. എത്ര സുന്ദരമായി വ്യാഖ്യാനിച്ചാലും ഇത് അന്യായവും നുണയെ ന്യായീകരിക്കലുമാണ്. ശരിയായ സാക്ഷ്യം എന്താണെന്ന് ഈശോ പഠിപ്പിക്കുന്നുണ്ട്: അതേ എന്നുപറയേണ്ടതിനു ’അതേ’ എന്നും, ’അല്ല’ എന്ന് പറയേണ്ടതിനു ’അല്ല’ എന്നും പറയുക (മത്താ 5:37).
അയൽക്കാരെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും സാക്ഷ്യം പറയേണ്ടിവരുമ്പോൾ സത്യസന്ധതപുലർത്താനും അവരുടെ സൽപ്പേരിനു ഹാനികരമാകുന്ന കാര്യങ്ങൾ ആവശ്യമില്ലാതെ ഉപയോഗിക്കാതിരിക്കാനും നോമ്പുകാലം നമ്മെ ഓർമിപ്പിക്കുന്നു.
ഡോ. ജോയ് ഫലിപ്പ് കാക്കനാട്ട് സിഎംഐ
സത്യസന്ധത പുലർത്താം
12:36 AM Mar 05, 2021 | Deepika.com