കട്ടപ്പന: സംസ്ഥാനത്തെ പട്ടയ ഭൂമിയില്‍ വാണിജ്യ നിര്‍മാണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് കേരളമൊട്ടാകെ നടപ്പാക്കാന്‍ വീണ്ടും ഒരു ഉത്തരവ്. ഫെബ്രുവരി 22-ന് ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫെബ്രുവരി 22-ലെ ഉത്തരവും 2-12-2020-ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവും എല്ലാം ഉദ്യോഗസ്ഥരെ കോടതി അലക്ഷ്യ നടപടിയില്‍നിന്നും രക്ഷിക്കാനുള്ളതാണ്. അതേസമയം നിര്‍മാണ നിരോധന ഉത്തരവിന്റെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
2016-ല്‍ സ്വകാര്യ വ്യക്തി പട്ടയ ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചതിനെതിരെ നടന്ന കേസിലാണ് ആദ്യമായി കെട്ടിട നിര്‍മാണം പട്ടയ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയത്. (ഹരിദാസ് - കേരള കേസ്). അതിനുമുമ്പ് കെട്ടിട നിര്‍മാണത്തിനു നിയമസാധുത ഉണ്ടായിരുന്നു.
2016-ല്‍ ദേവികുളം സബ്കളക്ടര്‍ ഇറക്കിയ ഒരു സര്‍ക്കുലറിന്റെ പേരില്‍ ഉടലെടുത്തിരുക്കുന്ന പ്രതിസന്ധിയെ കൂടുതല്‍ കൂടുതല്‍ വഷളാക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മൂന്നാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നതിനെതിരെ 2010-ല്‍ ഒരു സംഘടന നല്കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതോടെയാണ് ഉത്തരവുകള്‍ ഇറങ്ങിത്തുടങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ഓഗസ്റ്റ് ഒന്നിന് ഇടുക്കി ജില്ലാ കളക്ടര്‍ ദേവികുളം താലൂക്കിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യപ്പെട്ട് ഉത്തരവിറക്കുകയായിരുന്നു. പിന്നീട് നിര്‍മാണങ്ങള്‍ക്കുള്ള റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലേക്കും വ്യാപിപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇതിനെതിരെ സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് 22-8-2019-ല്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ പട്ടയ ഭൂമിയിലെയും വാണിജ്യ നിര്‍മാണങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇടുക്കി ജില്ലയില്‍ മാത്രം സര്‍ക്കാരിന്റെ ഒരു നിയമം നടപ്പാക്കുന്നത് വിവേചനമാണെന്നുകാട്ടി സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമം സംസ്ഥാനം മുഴുവന്‍ ബാധകമാണെന്ന് കോടതി പറഞ്ഞത്.
കോടതി ഉത്തരവുകള്‍ ലംഘിച്ച് കേരളത്തില്‍ പല ജില്ലകളിലും വാണിജ്യ നിര്‍മാണങ്ങള്‍ക്ക് പെര്മിറ്റു നല്‍കുന്നതായി ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തികള്‍ വീണ്ടും കോടതിയിലെത്തി. ഇതിനെതുടര്‍ന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കുമെതിരെ കോടതി അലക്ഷ്യ നടപടി ഉണ്ടാകുമെന്നു വന്നപ്പോഴാണ് ഇപ്പോള്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
കെ.എസ്. ഫ്രാന്‍സിസ്
പട്ടയഭൂമിയിൽ വാണിജ്യ നിര്‍മാണങ്ങള്‍ വിലക്കി
12:36 AM Mar 05, 2021 | Deepika.com