തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന ചർച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൽ തട്ടിനില്‍ക്കുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നൽകേണ്ട സീറ്റ് സംബന്ധിച്ചുള്ള ചർച്ച തുടരുകയാണ്. കോട്ടയം ജില്ലയിലെ സീറ്റുകളിലാണ് പ്രധാനമായും തർക്കം. കോവിഡ് ബാധിതനായി പി.ജെ. ജോസഫ് ചികിത്സയിലായതിനാൽ മോൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ചർച്ച.
സിറ്റിംഗ് സീറ്റായ കടുത്തുരുത്തി കൂടാതെ ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളിലാണ് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. രണ്ടു സീറ്റുകൾ കൂടി നല്കി ഒത്തുതീർപ്പിനാണു സാ ധ്യത. ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജനത്തിൽ നേരത്തേ തന്നെ ഏകദേശ ധാരണ ആയിരുന്നു. 27 സീറ്റുകളിലാവും ലീഗ് മത്സരിക്കുക. തെക്കൻ കേരളത്തിൽ പുനലൂർ സീറ്റ് ചടയമംഗലവുമായി വച്ചുമാറുന്നതു സംബന്ധിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ ചടയമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിൽനിന്ന് എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കയ്പമംഗലം സീറ്റ് ആർഎസ്പിക്ക് വേണ്ടെന്നുള്ള കാര്യം അവർ യുഡിഎഫിനെ അറിയിച്ചു. ഇതിനു പകരമുള്ള സീറ്റ് സംബന്ധിച്ചുള്ള ചർച്ചയും ഇന്നു നടക്കും. ഇന്നുകൊണ്ട് ചർച്ച പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി സ്ഥാനാർഥികളെ 10 നു പ്രഖ്യാപിക്കും
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ ഈ മാസം 10-നു പ്രഖ്യാപിക്കും. 11 മുതൽ 13 വരെയാണു തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വൻഷനുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ആദ്യത്തെ തെരഞ്ഞെടുപ്പു കണ്വൻഷൻ. സിപിഐ സ്ഥാനാർഥികളെ തീരുമാനിക്കാൻ ഒൻപതിനു സംസ്ഥാന എക്സിക്യുട്ടീവും തുടർന്ന് സംസ്ഥാന കൗണ്‍സിലും ചേരും.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കുകയാണ്. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന സമിതി യോഗം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. അന്നോ തൊട്ടടുത്ത ദിവസമോ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു സാധ്യത.
ഘടകകക്ഷികളുമായുള്ള സീറ്റു ചർച്ച ഇന്നു പൂർത്തിയാകും. കേരള കോണ്‍ഗ്രസ്-എം, എൻസിപി പാർട്ടികളുടെ സീറ്റുമായി ബന്ധപ്പെട്ടാണു തർക്കം നിലനിൽക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിൽ സീറ്റു വിഭജനത്തെ സംബന്ധിച്ച് അവസാനഘട്ട ചർച്ച നടക്കും. ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവനും പങ്കെടുക്കും. കേരള കോണ്‍ഗ്രസ്-എമ്മിനു പന്ത്രണ്ടും എൻസിപിക്കു മൂന്നും സീറ്റുകൾ നൽകാനാണു ധാരണ.
ഇരുമുന്നണികളിലും സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ
01:53 AM Mar 04, 2021 | Deepika.com