തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരേ സ്വാശ്രയ കോളജ് മാനേജ്മെന്റുകൾ. മാനേജുമെന്റുകളുടെ ഭാഗം കേൾക്കാതെ ഇറക്കിയ ഓർഡിനൻസിനെതിരേ സ്വാശ്രയ കോളജ് മാനേജ്മെന്റുകൾ ഒരുമിച്ച് കോടതിയെ സമീപിക്കാനാണു തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ഇത്തരമൊരു ഓർഡിനൻസ് ഇറക്കിയതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നു മാനേജ്മെന്റുകൾ പറഞ്ഞു.
ജീവനക്കാർക്കെതിരേ അച്ചടക്ക നടപടി എടുക്കാനുള്ള മാനേജ്മെന്റിന്റെ അധികാരത്തെ ഓർഡിനൻസ് ചോദ്യം ചെയ്യുന്നു. അച്ചടക്ക നടപടിക്കു വിധേയരാകുന്നവർക്കു സർവകലാശാലയ്ക്കും സിൻഡിക്കറ്റിനും അപ്പീൽ നൽകാം. അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. സ്വാശ്രയ കോളജിലെ അച്ചടക്കം സിൻഡിക്കറ്റിനെ ആശ്രയിച്ചാകുന്ന അന്തരീക്ഷമാണ് ഓർഡിനൻസ് മൂലം സംജാതമാകുക. കോളജിന്റെ ഭരണനിയന്ത്രണം കോളജ് നടത്തുന്ന ഏജൻസിയിൽനിന്നു റെഗുലേറ്ററി ബോഡി പിടിച്ചെടുക്കുന്ന സാഹചര്യവും ഓർഡിനൻസ് മൂലം ഉണ്ടാകാം.
റെഗുലേറ്ററി ബോഡി എന്ന നിർവചനത്തിൽ യുജിസി, എഐസിടിഇ എന്നിവയ്ക്കു പുറമേ സർവകലാശാലയെയും ഉൾപ്പെടുത്തി. ഇതനുസരിച്ചുള്ള നിയന്ത്രണങ്ങൾ സർവകലാശാലയ്ക്കു കൊണ്ടുവരാം.റെഗുലേറ്ററി ബോഡി പറയുന്ന രീതിയിലാകണം നിയമന നടപടികൾ. മികച്ച അധ്യാപകരെ കൊണ്ടുവരാനുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. നിയമനങ്ങൾക്ക് ഓരോ തവണയും വിജ്ഞാപനം ഇറക്കി അപേക്ഷ ക്ഷണിക്കണമെന്ന നിർദേശവും ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നതാണ്.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ വളർച്ച മുരടിപ്പിക്കുന്നതാണ് ഓർഡിനൻസ് എന്നു മാനേജ്മന്റുകൾ ചൂണ്ടിക്കാട്ടുന്നു.
ഓർഡിനൻസിനെതിരേ സ്വാശ്രയകോളജ് മാനേജ്മെന്റുകൾ നിയമനടപടിക്ക്
01:53 AM Mar 04, 2021 | Deepika.com