ഏഴാം പ്രമാണം: മോഷ്ടിക്കരുത്
മോഷണം ഒരു കലയായി മാറിയിരിക്കുന്ന ഈ കാലത്ത് ഈ പ്രമാണത്തിനു സാംഗത്യമുണ്ടോ എന്നു ചോദിക്കുന്നവരുണ്ടാകാം. എത്ര കലാപരമായി അവതരിപ്പിച്ചാലും ഈ പ്രമാണം മുന്നോട്ടുവയ്ക്കുന്ന മൂല്യത്തിനു കാലഹരണമില്ല. എന്താണ് ഇതിലെ മൂല്യം?
എന്താണു മോഷ്ടിക്കരുത് എന്നു വ്യക്തമാക്കാത്തതുകൊണ്ടും, ഇതിനുപയോഗിച്ചിരിക്കുന്ന ഹീബ്രുമൂലത്തിലെ ക്രിയാപദം വസ്തുക്കളെയോ വ്യക്തികളെയോ അപഹരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതുകൊണ്ടും ഈ പ്രമാണം സ്വന്തമല്ലാത്തതെന്തും ഉടയവന്റെ അനുവാദമില്ലാതെ എടുക്കുന്നതാണു വിലക്കുന്നത്.
അന്യന്റെ മുതൽ അപഹരിക്കുന്നതു മാത്രമല്ല, അവരർഹിക്കുന്ന മുതൽ കൊടുക്കാതെ പിടിച്ചുവയ്ക്കുന്നതും ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം കൊടുക്കാതെ കൊള്ളലാഭമുണ്ടാക്കുന്നതും, ഭക്ഷണം, മരുന്ന് പോലുള്ള അവശ്യവസ്തുക്കൾ പൂഴ്ത്തിവച്ച് കൃത്രിമമായ ക്ഷാമം ഉണ്ടാക്കി വിലകൂട്ടുന്നതും മോഷണം തന്നെ. പൊതുജന സേവനങ്ങൾ ലാഭനഷ്ടങ്ങൾ മാത്രം
നോക്കി സ്വകാര്യവത്കരിച്ചു ജനത്തെ പിഴിയുന്നതും ഒരുപരിധിവരെ സംഘടിതമായ മോഷണമെന്നു ചില പണ്ഡിതർ പറയുന്നതിലും കാര്യമില്ലാതില്ല. പൊതു ഉപയോഗത്തിനുള്ള വസ്തുക്കളും സൗകര്യങ്ങളും സ്വന്തമാക്കിവയ്ക്കുന്നതും സ്വകാര്യവത്കരിക്കുന്നതും വിശാല അർഥത്തിൽ ഈ പ്രമാണത്തിനെതിരാണ്. അതുപോലെ കൈക്കൂലിവാങ്ങുന്നതും അമിതവില ഈടാക്കുന്നതും ന്യായമായ വില കർഷകനു കൊടുക്കാതിരിക്കുന്നതും പണം വഴിമാറ്റി ചെലവഴിക്കുന്നതും ഇവിടെ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു.
ചില അവസരങ്ങളിലെങ്കിലും ഈ പ്രമാണത്തെ അക്ഷരശ്ശ നടപ്പിലാക്കാനുള്ള വ്യഗ്രതയിൽ ജനക്കൂട്ടനീതി വിശപ്പടക്കാൻ ഒരപ്പക്കഷണം അനുവാദമില്ലാതെ എടുക്കുന്നവനെ ദാക്ഷിണ്യമില്ലാതെ ശിക്ഷിക്കാൻ ദുരുപയോഗിക്കാറുണ്ട്. ‘പാവങ്ങളിട’ലെ ജീൽ വാൽ ജീനും നമ്മുടെ ഓർമയിൽ നിന്നു മായാത്ത മധുവെന്ന ഹതഭാഗ്യനും അതിനുദാഹരണങ്ങൾ മാത്രം.
സഭയുടെ സാമൂഹ്യദർശനവും മതപഠനവും അടിവരയിട്ടു പറയുന്ന ഒരു കാര്യമുണ്ട്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യവഹാരങ്ങളിലും സമ്പത്തിന്റെ വിനിമയത്തിലും പാലിക്കേണ്ടേ വ്യവഹാരധാർമികത. പാവപ്പെട്ടവന്റെ ഉദ്ധാരണത്തിന് ശ്രദ്ധകൊടുക്കാതെ, ലാഭത്തിൽ മാത്രം കണ്ണുവച്ചുള്ള മുതലാളിത്ത കമ്പോള വ്യവസ്ഥിതിയെ ഈ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താവുന്നതാണ്. അതുപോലെ, പ്രകൃതിയുടെ ആരോഗ്യവും നിലനിൽപ്പും നോക്കാതെ തങ്ങളുടെ സൗകര്യത്തിനായി അതിനെ ചൂഷണം ചെയ്യുന്നതും ഈ പ്രമാണത്തിനെതിരാണ്.
ആരിൽനിന്നും ഒന്നും അന്യായമായി എടുക്കാതിരിക്കുക, അതോടൊപ്പം നമുക്കുള്ളതിൽനിന്നു നമ്മെക്കാൾ അർഹി ക്കുന്നവരുമായി പങ്കുവയ്ക്കുക, സഹാനുഭൂതിയോടെ കാര്യങ്ങളെ നോക്കിക്കാണുക എന്നിവയാണ് ഈ നോമ്പുകാലത്തു പരിശീലിക്കാൻ ഈ പ്രമാണം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട്, സിഎംഐ
കാലഹരണമില്ലാത്ത പ്രമാണം
01:03 AM Mar 04, 2021 | Deepika.com