കളമശേരി: മനുഷ്യജീവനെ ബാധിക്കുന്ന പല രോഗങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ശരീരത്തിനകത്ത് ഘടിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ബാറ്ററിയില്ലാതെ ഫലപ്രദവും സുസ്ഥിരവുമായ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താനുള്ള വ്യത്യസ്ത സങ്കേതികവിദ്യ വികസിപ്പിച്ചടുത്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍.
ഇന്റര്‍ഡിസിപ്ലിനറി മേഖലയിലെ ഈ കണ്ടുപിടുത്തതിനു സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്കുന്ന പ്രഥമ കൈരളി ഗവേഷണ പുരസ്കാരത്തിന് കുസാറ്റ് ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോമെറ്റീരിയല്‍സ് ആൻഡ് / ഡിവൈസസിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയായ ഡോ. അന്‍ഷിദ മയീന്‍ അര്‍ഹയായി.
വിവിധ ചികിത്സകള്‍ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന, ശരീരത്തിനകത്ത് ഘടിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ അനസ്യൂതമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അതിപ്രധാനമാണ്. പലപ്പോഴും ഉപകരണത്തിനകത്തുള്ള ബാറ്ററിയുടെ ശേഷി ഈ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. നിലവില്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് ലിഥിയം ബാറ്ററികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ബാറ്ററി മാറ്റിസ്ഥാപിക്കാന്‍ രോഗികള്‍ക്ക് നിശ്ചിത കാലയളവില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നു. പുതിയ കണ്ടെത്തല്‍ ഇതിനൊരു മാറ്റം കൊണ്ടുവരികയാണ്.
ശരീരത്തിനകത്ത് വയ്ക്കാവുന്ന ഉപകരണങ്ങള്‍ക്കായി പീസോ ഇലക്ട്രിക് നാനോ ജനറേറ്ററുകളുടെ ഫാബ്രിക്കേഷനായി ഉപയോഗിക്കാന്‍ കഴിയുന്ന ബയോ കോംപാക്റ്റിബിള്‍ പ്ലൈബിള് പീസോ-ഇലക്ട്രിക് നാനോ ഫൈബറുകള്‍ വികസിപ്പിക്കുക എന്നതാണ് ഈ കണ്ടെത്തല്‍. ഫില്ലറുകള്‍ പോലുള്ള 2 ഡി നാനോവസ്തുക്കളുള്ള പീസോ ഇലക്ട്രിക് പോളിമര്‍ നാനോ കമ്പോസിറ്റുകള്‍ വികസിപ്പിക്കലാണിത്. തയാറാക്കിയ സംയോജിത നാനോ ഫൈബറുകളുടെ പ്രായോഗികത മനസിലാക്കാനായി പ്രത്യേകം തയാറാക്കിയ പീസോ ഇലക്ട്രിക് നാനോ ഫീബറുകള് ഉപയോഗിച്ച് എല്‍ഇഡികള്‍ പ്രവര്‍ത്തിപ്പിച്ച് നോക്കുകയും നാനോ കമ്പോസിറ്റുകളുടെ ജൈവിക യോഗ്യത ഉറപ്പാക്കാന്‍ ഇന്‍വിട്രോ സെല്‍ കള്‍ച്ചര്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത ശേഷമാണ് കണ്ടെത്തല്‍ പ്രയോഗത്തിലാക്കുക.
ശരീരത്തിനകത്ത് ഘടിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇനി ബാറ്ററി വേണ്ട
01:03 AM Mar 04, 2021 | Deepika.com