തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മത്സരിക്കാനില്ലെന്നു കോണ്ഗ്രസിന്റെ മുതിർന്ന നേതാക്കളായ പി.ജെ. കുര്യനും വി.എം. സുധീരനും ഇന്നലെ ചേർന്ന കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതിയെ അറിയിച്ചു.
യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ആരോഗ്യ കാരണങ്ങളാൽ മത്സരരംഗത്തില്ലെന്ന് 15 വർഷം മുൻപുതന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നു വി.എം. സുധീരൻ അറിയിച്ചു. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് പിന്നീട് ഒരു തവണ മത്സരിച്ചത്. തിരുവല്ല സീറ്റ് കോണ്ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട രാജ്യസഭാ മുൻ ഉപാധ്യക്ഷൻ കൂടിയായ പി.ജെ. കുര്യൻ, ഇത്തവണ മത്സരിക്കാനില്ലെന്നുള്ള കാര്യം എഴുതി നൽകാമെന്നും പറഞ്ഞു.
ഇരുപതു വർഷമായി (നാലു ടേം) പാർലമെന്ററിരംഗത്തു നിൽക്കുന്നവർ ഇനി പാർട്ടി ഭാരവാഹിത്വങ്ങളിലേക്കു മാറി പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്ന നിർദേശം യോഗം അംഗീകരിച്ചു.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഏതാനും പേർക്കു മാത്രമാകും ഇളവ് അനുവദിക്കുക.സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയ്ക്കു തന്നെയാകണം മുൻതൂക്കമെന്ന വാദവും യോഗം അംഗീകരിച്ചു. സ്ഥാനാർഥി ചർച്ച പൊതുചർച്ച ആകാതിരിക്കാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പിന്നീട് ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം തെരഞ്ഞെടുപ്പു സമിതി അംഗങ്ങളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടു.
മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. നിരവധി സീറ്റുകളിൽ അദ്ദേഹത്തിന്റെ പേരും ഉയർന്നു കേട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ കെപിസിസിയുടെ താൽകാലിക അധ്യക്ഷനായി കെ. സുധാകരൻ എത്തുമെന്നും പ്രചാരണമുണ്ടായിരുന്നു.
മത്സരിക്കാനില്ലെന്നു മുല്ലപ്പള്ളിയും പി.ജെ. കുര്യനും സുധീരനും
01:56 AM Mar 03, 2021 | Deepika.com