തിരുവനന്തപുരം: ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിക്കുന്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ലോക്ക്ഡൗണ്‍ തൊട്ടുള്ള ഒരു വർഷത്തിനിടയിൽ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപയാണ്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ കൂടിയത് 238 രൂപ.
കഴിഞ്ഞ യുഡിഎഫ് സർക്കാർ വർധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സർക്കാർ സബ്സിഡി നല്കിയതും (1,25,000 കോടി രൂപ) ആരും മറന്നിട്ടില്ല. ആസാം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഇപ്പോൾ നികുതിയിളവു നൽകിയിട്ടുണ്ട്. ഒരു വർഷമായി മുടങ്ങിയ ഗാർഹിക പാചകവാതക സബ്സിഡി കേന്ദ്രം ഇതുവരെ പുനഃസ്ഥാപിച്ചില്ല.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണ് യഥാർഥ വില്ലൻ. പെട്രോളിന്റെ അടിസ്ഥാനവില 32.27 രൂപയെങ്കിൽ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കിൽ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേർന്നാൽ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇന്ധന, പാചകവാതക വില കുതിക്കുന്പോൾ കണ്ണുംപൂട്ടി മോദിയും പിണറായിയും: ഉമ്മൻ ചാണ്ടി
01:56 AM Mar 03, 2021 | Deepika.com