കിഴക്കമ്പലം: ജനകീയ കൂട്ടായ്മയായ ട്വന്റി 20 മത്സരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ശ്രദ്ധേയമായ ചതുഷ്കോണ മത്സരത്തിനാണ് എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികളെ അന്പരപ്പിച്ച പ്രകടനം നടത്തിയ ട്വന്റി 20 രംഗത്തെത്തിയാൽ കുന്നത്തുനാടിൽ മത്സരം പൊടിപാറും.
കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ട്വന്റി 20 ഇപ്പോൾ കുന്നത്തുനാട് നിയമസഭാ മണ്ഡലമാകെ നിറഞ്ഞുനിൽക്കുന്നു. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ വൻ ഭൂരിപക്ഷത്തിൽ ഒറ്റയ്ക്കു ഭരണം നേടുകയും രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഒന്പതു ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും പിടിച്ചെടുക്കുകയുംചെയ്ത ട്വന്റി 20 മൂന്നു മുന്നണികൾക്കു ശക്തമായ വെല്ലുവിളിതന്നെയാകും ഉയർത്തുക.
സ്ഥാനാർഥി ആരെന്നു ട്വന്റി 20 ഇതുവരെ പുറത്തുവിട്ടിട്ടില്ല. പലരുടെയും പേരുകൾ ഉയരുന്നുണ്ടെങ്കിലും അവസാനം വരെ സസ്പെൻസ് നിലനിർത്താനാണു ശ്രമം. മൂന്നു മുന്നണികളുടെയും നേതാക്കൾ ട്വന്റി 20 നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഒരുപക്ഷത്തേക്കും ചായാനിടയില്ലെന്നാണു സൂചന.
സംവരണ മണ്ഡലമായ കുന്നത്തുനാട് കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമാണ്. തുടർച്ചയായ മൂന്നാം തവണയും വി.പി. സജീന്ദ്രൻ തന്നെയാകും കോൺഗ്രസ് സ്ഥാനാർഥി. സജീന്ദ്രന്റെ ഹാട്രിക് വിജയത്തിനു തടയിടാൻ മുൻ യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.വി. ശ്രീനിജനെയാണ് സിപിഎം സ്ഥാനാർഥിയായി കാണുന്നത്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകൻകൂടിയാണു ശ്രീനിജൻ.
ബിജെപിക്കും ഇവിടെ സ്ഥാനാർഥിയുണ്ടാകും. കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിൽ ഏഴുതവണ യുഡിഎഫിനും അഞ്ചുതവണ എൽഡിഎഫിനുമായിരുന്നു ജയം. കഴിഞ്ഞതവണ സിപിഎമ്മിലെ ഷിജി ശിവജിയെ 2,679 വോട്ടുകൾക്കാണ് സജീന്ദ്രൻ തോൽപ്പിച്ചത്. ബിജെപി സ്ഥാനാർഥി തുറവൂർ സുരേഷ് 16,459 വോട്ട് നേടി.
ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, വാഴക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകൾ കുന്നത്തുനാട് മണ്ഡലത്തിൽ ഉൾപ്പെടുന്നു.
കുന്നത്തുനാട്ടില് പോരാട്ടം ചതുഷ്കോണം
01:40 AM Mar 03, 2021 | Deepika.com