തിരുവനന്തപുരം: യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ധന, പാചകവാതക വില ദിനംതോറും വർധിപ്പിച്ചു കേന്ദ്രസർക്കാർ ജനജീവിതം ദുഃസഹമാക്കുകയാണെന്ന് കേരള കോണ്ഗ്രസ് -എം ഉന്നതാധികാര സമിതി അംഗം റോഷി അഗസ്റ്റിൻ എംഎൽഎ. കർഷക യൂണിയൻ -എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യതലസ്ഥാനത്തു മൂന്ന് മാസത്തിലേറെയായി പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ചു സമരം നടത്തുന്ന കർഷകസമരത്തെ കേന്ദ്രം കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ധനവില 50 രൂപയായി നിജപ്പെടുത്തുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ബിജെപി വാഗ്ദാനം മറന്നുവെന്നു മാത്രമല്ല, പെട്രോൾ, ഡീസൽ വിലകൾ 100 രൂപയിലേക്ക് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇന്ധനവില വർധന നിത്യോപയോഗ സാധനങ്ങളുടെ വിലവർധന ഉണ്ടാക്കുമെന്നും ഇത് രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും രാജ്ഭവനിലേക്കു നടത്തിയ കർഷക മാർച്ചിൽ ട്രാക്ടർ ഓടിച്ചുകൊണ്ട് കർഷകർ അണിചേർന്നു. മാർച്ചും ട്രാക്ടർ റാലിയും കേരള കോണ്ഗ്രസ് -എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ ഫ്ളാഗ് ഓഫ് ചെയ്തു. കർഷകയൂണിയൻ -എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് മാർച്ചിന് നേതൃത്വം നൽകി. നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രൻ, എ.എച്ച്. ഹഫീസ്, ജോമോൻ മാമലശേരി, ഏഴംകുളം രാജൻ, തോമസ് ജോണ്, സി.ആർ. സുനു, സേവ്യർ കളരിമുറി, ബി.ഡി. മാസ്റ്റർ, ജോയിച്ചൻ പീലിയാനിക്കൽ, ജയകൃഷ്ണൻ പുതിയേടത്ത്, കെ.ജി.എം. അഖിൽ ബാബു, ജോമി കുന്നപ്പിള്ളി, അനിൽ പട്ടാഴി, പട്ടം മനോജ് , ബിപിൻ കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.
പാചകവാതകവില വർധിപ്പിച്ച് കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു: റോഷി അഗസ്റ്റിൻ എംഎൽഎ
01:40 AM Mar 03, 2021 | Deepika.com