തിരുവനന്തപുരം: ഭക്ഷ്യ സബ്സിഡിയിൽ പകുതിയോളം കുറവു വരുത്താൻ കേന്ദ്രനീതി ആയോഗ് നൽകിയ ശിപാർശ നടപ്പായാൽ കേരളത്തിന്റെ റേഷൻ വിഹിതം ഗണ്യമായി കുറയും. മാത്രമല്ല നിലവിലെ റേഷൻ വിഹിതം കിട്ടാനായി പൊരുതേണ്ടിവരികയും ചെയ്യും.
ഗ്രാമങ്ങളിൽ 15 ഉം നഗരങ്ങളിൽ 10 ഉം ശതമാനം വീതം സബ്സിഡി ലഭിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാണു നീതി ആയോഗ് മാർഗ നിർദേശം പുറത്തിറക്കിയത്. ഇത് നടപ്പായാൽ ഗ്രാമങ്ങളിലെ സബ്സിഡി 75 ശതമാനത്തിൽ നിന്ന് 60 ഉം നഗരങ്ങളിലേത് 50 -ൽ നിന്ന് 40 ഉം ശതമാനമായി കുറയും.
2013-ലാണ് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയത്. ജീവിത നിലവാരം മെച്ചമായ കേരളത്തിന് ഭക്ഷ്യ വിഹിതം കുറച്ചു മാത്രമേ ലഭിച്ചുള്ളൂ. 2011- ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതിൽ 1.54 കോടി പേർക്കു മാത്രമാണ് ഭക്ഷ്യ ധാന്യ സബ്സിഡി ലഭിച്ചത്. 2011 -ലെ സെൻസസ് പ്രകാരം 1.745 കോടി ജനങ്ങൾ ഗ്രാമങ്ങളിലും 1.54 കോടി ജനങ്ങൾ നഗരങ്ങളിലുമാണ്.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കി എട്ടുവർഷം പിന്നിടുന്പോൾ കേരളത്തിലെ ജീവിത നിലവാരം വീണ്ടും ഉയർന്നത് സൗജന്യ റേഷൻ ലഭിക്കുന്നതിനു തിരിച്ചടിയാവും.
കേരളത്തിൽ 89.80 ലക്ഷം റേഷൻ കാർഡുണ്ട്. ഇതിൽ 38.93 ലക്ഷം മുൻഗണനാ കാർഡുകളാണ്. 594159 അന്ത്യോദയ അന്നയോജന കാർഡുകളും (എഎവൈ- മഞ്ഞ) 3299551 മുൻ ഗണനാ വിഭാഗം സബ്സിഡി (പിഎച്ചഎച്ച്- പിങ്ക്) കാർഡുകളും ഉൾപ്പെടെയാണിത്.
കേരളം ഭക്ഷ്യ കമ്മി സംസ്ഥാനമാണ്. കേരളത്തിനു ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷ്യധാന്യം ഭക്ഷ്യ കമ്മിയില്ലാത്ത തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കു ലഭിക്കുകയാണ്. കേരളത്തിലെ ഭക്ഷ്യവിഹിതം നിലനിർത്താനായി ഭക്ഷ്യ ഭദ്രതാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താനാകും. മുൻഗണനാ പട്ടികയിൽ വിവേചനം കാട്ടുന്നതിനെതിരേ കോടതിയെ സമീപിക്കാനാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
റേഷൻ വിഹിതം നിലനിർത്താൻ കേരളം പൊരുതേണ്ടി വരും
01:40 AM Mar 03, 2021 | Deepika.com