തിരുവനന്തപുരം: യുഡിഎഫിൽ കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗവും കോണ്‍ഗ്രസുമായുള്ള സീറ്റ് ചർച്ച ഇന്നും തുടരും. ഇന്നലെ ഇരുകൂട്ടരും രണ്ടു തവണ സംസാരിച്ചെങ്കിലും ധാരണയായില്ല. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റിൽ 12 സീറ്റ് വേണമെന്ന ആവശ്യത്തിൽ ജോസഫ് വിഭാഗം ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഇത്രയും സീറ്റുകൾ അനുവദിക്കാനാകില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
അതേസമയം, ഇടതുമുന്നണിയിൽ സീറ്റു ചർച്ച നാളെ പൂർത്തിയാക്കി ഈ ആഴ്ചതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഇന്നലെ സിപിഎം-സിപിഐ നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം. കേരള കോണ്‍ഗ്രസ്-എം കൂടി മുന്നണിയുടെ ഭാഗമായതോടെ ചില സീറ്റുകളിൽ പരസ്പര ധാരണയോടുകൂടി വിട്ടുവീഴ്ച വേണമെന്നു സിപിഎം സിപിഐയോടും മറ്റു ഘടകകക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു വിട്ടു നൽകാൻ സിപിഐ തയാറായിട്ടുണ്ട്.
ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഇന്നലെ വൈകുന്നേരം രണ്ടാം വട്ട ചർച്ച നടത്തിയെങ്കിലും രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് എത്തുമെന്ന അറിയിപ്പു ലഭിച്ചതിനെത്തുടർന്നു കോണ്‍ഗ്രസ് നേതാക്കൾ അവിടേക്കു പോയി. ഇന്നു ചർച്ച തുടരാമെന്നറിയിച്ചാണ് അവർ പോയത്. ചില സീറ്റുകൾ വച്ചുമാറണമെന്ന ആലോചനകളും നടക്കുന്നുണ്ട്. ഏതായാലും ഇന്ന് ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകാനാണു സാധ്യത.
മുന്നണിയിൽ ഘടകകക്ഷിയായ ജനതാദൾ ജോണ്‍ ജോൺ പക്ഷവുമായും ജോർജ് തോമസ് പക്ഷവുമായും ചർച്ച നടന്നു. ജോൺ ജോണ്‍ പക്ഷത്തിന് മലന്പുഴ കൊടുത്തേക്കുമെന്ന് അറിയുന്നു. മറ്റു ചെറു പാർട്ടികൾക്കു സീറ്റ് നൽകാൻ സാധ്യത കുറവാണ്.
ഇന്നലെ സിപിഐയുമായും ജനാധിപത്യ കേരള കോണ്‍ഗ്രസുമായും എൽജെഡിയുമായും സിപിഎം നേതാക്കൾ ചർച്ച നടത്തി. എൽജെഡി കൽപ്പറ്റ സീറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇന്നു മറുപടി പറയാമെന്നാണു സിപിഎം പറഞ്ഞിരിക്കുന്നത്. സി.കെ.ശശീന്ദ്രനിലൂടെയാണു സിപിഎം സീറ്റ് കഴിഞ്ഞ തവണ പിടിച്ചെടുത്തത്. കൽപ്പറ്റയിൽ ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്നാണു പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റു ഘടകകക്ഷികളുടെ സീറ്റിനെ സംബന്ധിച്ച് ഇന്നോ നാളെയോ തീരുമാനമെടുക്കും.
യുഡിഎഫിൽ ചർച്ച തുടരുന്നു, എൽഡിഎഫിൽ നാളെ തീരുമാനം
11:02 PM Mar 01, 2021 | Deepika.com