കൊച്ചി: രാജ്യമാകെ പ്രതിഷേധമുയരുന്നതിനിടെ പാചകവാതക വില വീണ്ടും കുത്തനേ കൂട്ടി. 14.2 കിലോഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 100 രൂപയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604.50 രൂപയുമായി. കഴിഞ്ഞയാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞമാസം നാലുതവണയായി ഗാര്‍ഹിക സിലിണ്ടറിനു കൂടിയതു 100 രൂപയാണ്. മൂന്നുമാസത്തിനിടെ വര്‍ധിച്ചത് 200 രൂപയിലധികം. വര്‍ധിപ്പിച്ച തുക സബ്സിഡിയായി ലഭിക്കുമോയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞമാസം ആദ്യവും വർധിപ്പിച്ചിരുന്നു.
വില വർധനയ്ക്കെതിരേ വിവിധ പാർട്ടികളും സംഘടനകളും ഹോട്ടലുടമകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിനിടെയാണു തുടർച്ചയായി വില കൂട്ടുന്നത്. ഗാര്‍ഹിക സിലിണ്ടറിനു വില കൂടിയത് അടുക്കള ബജറ്റ് താളം തെറ്റിക്കും. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനു വില കൂടുന്നത് ഹോട്ടൽ ഭക്ഷണവില വർധിക്കുന്നതിനും ഇതിടയാക്കും.
അതേസമയം വൻവർധന രേഖപ്പെടുത്തിയശേഷം ഇന്ധനവില കഴിഞ്ഞ രണ്ടുദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയില്‍ പെട്രോളിന് 91.52 രൂപയും ഡീസലിന് 86.10 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിപ്പിച്ചിരുന്നു.
പാചകവാതക വില വീണ്ടും കൂട്ടി
11:02 PM Mar 01, 2021 | Deepika.com