തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച തൊഴിൽ സമരം 24-ാം ദിവസത്തിലേക്കു കടന്നു. കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിതല ചർച്ചയിൽ, ഉന്നയിച്ച ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പു ലഭിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്.
ഇന്നലെ ഉദ്യോഗാർഥികൾ മാർച്ച് നടത്തി. ഉച്ചയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ സിപിഒ ഉദ്യോഗാർഥികളുടെ സമരപ്പന്തലിലെത്തി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം അറിയിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇവരുടെ ന്യായമായ ആവശ്യങ്ങളിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നും നേതാക്കൾ ഇവർക്ക് ഉറപ്പു നൽകി. സമരം ശക്തമായി തുടരുമെന്നു റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 11 ന് മഹാസംഗമം സംഘടിപ്പിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ അറിയിച്ചു. മഹാസംഗമത്തിൽ ഉദ്യോഗാർഥികളും രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നും അവർ അറിയിച്ചു.
ഓൾ കേരള എച്ച്എസ്എ ഇംഗ്ലീഷ് റാങ്ക് ഹോൾഡേഴ്സ്, കെഎസ്ആർടിസി മെക്കാനിക് ഗ്രേഡ്-രണ്ട്, ഫോറസ്റ്റ് ഡിപ്പോ വാച്ചർ, എൽപി-യുപി-എച്ച്എസ്എ റാങ്ക് ഹോൾഡേഴ്സ്, കെഎസ്ആർടിസി റിസർവ് ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് എന്നിവരുടെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് സമരവും തുടരുകയാണ്.
സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരം 24-ാം ദിനത്തിലേക്ക്; നാളെ രാവിലെ 11 ന് മഹാസംഗമം
10:27 PM Mar 01, 2021 | Deepika.com