കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സർക്കാർ ഇതുവരെ സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകാത്ത സാഹചര്യത്തിൽ സിനിമാ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തെ സിനിമാ തിയറ്ററുകളും വീണ്ടും അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന സൂചന. കൂടുതൽ ആളുകൾ എത്തുന്ന സെക്കൻഡ് ഷോയ്ക്ക് ഇതുവരെ അനുമതി ഇല്ലാതെ വന്നതോടെ സിനിമാശാലകളിലെ വരുമാനം തീരെ കുറഞ്ഞു. പ്രതിസന്ധി മുന്നിൽകണ്ട് വിതരണക്കാർ റിലീസിംഗും നിർത്തിയതോടെ പല തിയറ്ററുകൾക്കും വ്യാഴാഴ്ച മുതൽ പ്രവർത്തിക്കാനുമായിട്ടില്ല.
മാസ്റ്റർ ഉൾപ്പെടെ നാലു തമിഴ് ചിത്രങ്ങളും ആറു മലയാള ചിത്രങ്ങളും രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളുമാണ് ഇക്കാലയളവിൽ തിയറ്ററുകളിൽ എത്തിയത്. ഇതിൽ മാസ്റ്ററും മലയാള ചിത്രമായ ഓപ്പറേഷൻ ജാവയുമാണ് തിയറ്ററുകൾക്ക് നഷ്ടമില്ലാത്ത രീതിയിൽ ഓടിയത്. സ്ഥിതി ആശാവഹമല്ലാതെ വന്നതോടെ സൂപ്പർ സ്റ്റാർ ചിത്രങ്ങളുടെ റിലീസിംഗ് പലതും മാറ്റി.
കഴിഞ്ഞയാഴ്ച ഒരു സിനിമ പോലും റിലീസ് ചെയ്തില്ല . ഈ ആഴ്ചയിലും പുതിയ റിലീസ് ഇല്ലെന്നാണറിവ്. നേരത്തെ മാറ്റിവച്ച മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിന്റെ റിലീസിംഗ് നാലിനു പ്രഖ്യാപിച്ചിരുന്നതാണെങ്കിലും വീണ്ടും മാറ്റി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ തിയറ്ററുകൾ വീണ്ടും അനിശ്ചിതമായി അടച്ചുപൂട്ടേണ്ട സാഹചര്യമാണിപ്പോൾ. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ഈ ആഴ്ച സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ യോഗം എറണാകുളത്ത് ചേർന്നേക്കും.
സെക്കൻഡ് ഷോ അനുമതിയായില്ല; സിനിമാ മേഖല വീണ്ടും സ്തംഭനത്തിലേക്ക്
01:21 AM Mar 01, 2021 | Deepika.com