തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജാഗ്രതൈ. സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകളുടെ വിവരങ്ങളും ഇവരെ എന്തുകൊണ്ട് സ്ഥാനാർഥിയാക്കിയെന്നും പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനോടു വിശദീകരിക്കേണ്ടിവരും. തെരഞ്ഞെടുപ്പു പൂർത്തിയായി 30 ദിവസത്തിനകം ഓരോ സ്ഥാനാർഥിയുടെയും ക്രിമിനൽ കേസുകളുടെ വിവരങ്ങളും ഇവരെ സ്ഥാനാർഥിയാക്കേണ്ടിവന്ന സാഹചര്യവും വിശദീകരിച്ചു രാഷ്ട്രീയ പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷനു വിശദീകരണം നൽകണം. കൊടുംക്രിമിനലുകളെ സ്ഥാനാർഥികളാക്കിയാൽ, എന്തുകൊണ്ട് കേസിൽപ്പെടാത്ത മികച്ചവരെ കണ്ടെത്തി മത്സരിപ്പിക്കാനായില്ലെന്നും വിശദീകരിക്കേണ്ടിവരും.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ നിർദേശം. നേരത്തേ സ്ഥാനാർഥികൾ നൽകുന്ന നാമനിർദേശ പത്രികയ്ക്കൊപ്പം ക്രിമിനൽ കേസിന്റെ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കുകയാണു നിലവിലെ രീതി. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടിക്രമം തുടരും. ഇതു കൂടാതെയാണ്, തങ്ങളുടെ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചവരുടെ ക്രിമിനൽ കേസിന്റെ വിവരങ്ങൾ രാഷ്ട്രീയ കക്ഷി നേതാക്കളും കമ്മീഷനു കൈമാറേണ്ടത്.
ദേശീയ പാർട്ടികൾ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന പാർട്ടികൾ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് വിവരങ്ങൾ കൈമാറേണ്ടത്. ക്രിമിനൽ സ്വഭാവമുള്ളവർ നിയമനിർമാണ സഭകളിൽ എത്താതിരിക്കാനുള്ളചുവടുവയ്പുകളിൽ ഒന്നാണിത്.
സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം പത്രികയിൽ വെളിപ്പെടുത്തണമെന്നു നേരത്തേതന്നെ വ്യവസ്ഥയുണ്ട്. ഇക്കാര്യങ്ങൾ മൂന്നുതവണ അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും വേണം. ഇതിനു പുറമേയാണ് പുതിയ വ്യവസ്ഥയും സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ബാധകമാക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ഇക്കാര്യം വിശദമാക്കിയിരുന്നു.
ജാഗ്രതൈ! ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ
01:21 AM Mar 01, 2021 | Deepika.com