കോഴിക്കോട്: തിരക്കിട്ട് സ്ഥാനാര്‍ഥിനിര്‍ണയം വേണ്ടെന്ന നിലപാടില്‍ ബിജെപി സംസ്ഥാന നേതൃത്വം. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്നറിഞ്ഞതിനു ശേഷമായിരിക്കും ബിജെപി സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുക. സീറ്റ് വിഭജന ചര്‍ച്ചയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തിലും മുന്നണികള്ക്കിടയിലുണ്ടാകുന്ന അസ്വാരസ്യം പൊട്ടിത്തെറിയിലേക്കോ ഉള്ളില്‍ തന്നെയുള്ള സമാന്തര പ്രവര്‍ത്തനങ്ങളിലേക്കോ നീങ്ങുകയാണെങ്കില്‍ അതുകൂടി മുതലാക്കികൊണ്ട് സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യതയുള്ള നേതാക്കള്‍ ബിജെപിയുമായി അവസാനനിമിഷം യോജിക്കാന്‍ തയാറാണെങ്കില്‍ അവരെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തിന് താത്പര്യമുണ്ട്. ഇങ്ങനെ എത്തുന്ന സീറ്റുമോഹികള്‍ ജനപിന്തുണയുള്ളവരാണെങ്കില് എന്‍ഡിഎ ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടിക്കാട്ടികഴിഞ്ഞു. പാര്‍ട്ടിയുടെ ഉറപ്പുള്ള വോട്ടുകള്‍ക്ക് പുറമേ നിഷ്പക്ഷ വോട്ടുകള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു. ഇതിനായി ഇടതു -വലതു മുന്നണികളിലെ മുറുമുറുപ്പ് വീക്ഷിക്കുകയാണ് നേതാക്കൾ.
പാര്‍ട്ടിയുടെ പരിചിതമുഖങ്ങള്‍ തന്നെ ഇത്തവണ മത്സരിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിനും വലിയ താത്പര്യമില്ല. അത് ഉറച്ച പാര്‍ട്ടി വോട്ടുകള്‍ മാത്രമേ അക്കൗണ്ടില്‍ വീഴ്ത്തുവെന്ന നിരീക്ഷണമാണുള്ളത്. പ്രബലമുന്നണികളെ തറപറ്റിക്കാന്‍ ഈ വോട്ടുകള്‍ മാത്രം മതിയാകില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. അവസാനനിമിഷം വരെ കാത്തിരുന്ന് മറ്റു പാര്‍ട്ടിയിലെ അസംതൃപ്തരായ പ്രമുഖ നേതാക്കളെ അടര്‍ത്തിമാറ്റാന്‍ കഴിയുമോ എന്നാണ് ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കിയ ബിജെപി 20 സീറ്റുകളില്‍ മികച്ച സാധ്യതയെന്നാണ് വിലയിരുത്തുന്നത്.
തിരക്കിട്ട് സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടെന്ന് ബിജെപി
01:21 AM Mar 01, 2021 | Deepika.com