തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവു മാത്രമെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാർഥികളുടെ ആശങ്കകളെയും ദുരിതത്തെയുംകുറിച്ച് സർക്കാരിന് ബോധോദയമുണ്ടായത്.
തെരഞ്ഞെടുപ്പ് കമ്മീഷനോടാലോചിച്ചു വേണ്ടത് ചെയ്യുമെന്ന സർക്കാരിന്റെ അവകാശവാദം തട്ടിപ്പാണ്. ഉദ്യോഗാർഥികൾക്കായി ഇനി ഒന്നും ചെയ്യാൻ ഈ സർക്കാരിനാകില്ല. പിഎസ്സി ലിസ്റ്റുകളുടെ കാലാവധി വർധിപ്പിക്കണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ കാലാവധി നീട്ടിയില്ലെന്ന് മാത്രമല്ല അവയെല്ലാം റദ്ദാക്കുകയും ചെയ്തു. ഇതുവഴി ഉദ്യോഗാർഥികളുടെ വിലാപങ്ങൾക്കുനേരേ സർക്കാർ വാതിൽ കൊട്ടിയടച്ചു.
സെക്രട്ടേറിയറ്റ് നടയിൽ പൊരിവെയിലത്ത് സമരം ചെയ്ത പെണ്‍കുട്ടികൾ അടക്കമുള്ളവരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അവഹേളിച്ചു. ഒരു കാരണവശാലും ചർച്ച നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് ചർച്ചക്കായി ഡിവൈഎഫ്ഐ നേതാക്കളെ അയച്ച് ഉദ്യോഗാർഥികളെ അപമാനിച്ചു. പിന്നീട് എഡിജിപിയെപ്പോലുള്ള ഉദ്യോഗസ്ഥരെ ചർച്ചയ്ക്ക് വിട്ട് ഉദ്യോഗാർഥികൾക്കുണ്ടായ മുറിവിൽ സർക്കാർ ഉപ്പുതേച്ചു. അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സർക്കാരിന് മുഖം രക്ഷിക്കാൻ വേറെ മാർഗമില്ലെന്നു വന്നപ്പോഴാണ് മന്ത്രിതല ചർച്ച തട്ടിക്കൂട്ടി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാനുള്ള കുറുക്കുവഴി സർക്കാർ തേടിയതെന്നും രമേശ് കുറ്റപ്പെടുത്തി.
ഉദ്യോഗാർഥികളുമായി ചർച്ച: സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവെന്നു രമേശ് ചെന്നിത്തല
12:58 AM Mar 01, 2021 | Deepika.com