തിരുവനന്തപുരം: ഒരേ അക്വേറിയത്തിൽ ഒരുമിച്ചു കഴിഞ്ഞവരായിരുന്നു അവർ മൂന്നു പേരും. പക്ഷേ ഇടയ്ക്ക് തമ്മിലൊന്നു തെറ്റി. അരിശം തീർക്കാൻ ആണ് മത്സ്യം അവളെ കടിച്ചു കുടഞ്ഞു!
വയർ പിളർന്ന് മൃതപ്രായയായ പെണ് മത്സ്യത്തെ രക്ഷിക്കാൻ തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടർ ഓടിയെത്തി. അപൂർവ ശസ്ത്രക്രിയ നടത്താൻ അടിയന്തരമായി ഓപ്പറേഷൻ തിയറ്റർ സജ്ജീകരിച്ചു. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയം കണ്ടു. മയക്കം വിട്ടുണർന്ന മുറെ ഈൽ വർഗത്തിൽ പ്പെട്ട ആ പെണ്‍മത്സ്യം വാലുകൊണ്ട് ഡോക്ടറുടെ കൈയിലൊന്നു തഴുകി. ശേഷം പുത്തൻ ജീവിതത്തിലേക്ക് ഊളിയിട്ടു പോയി.
ശനിയാഴ്ച രാവിലെയാണ് തിരുവനന്തപുരം മൃഗശാലയിലെ അക്വേറിയത്തിലുണ്ടായിരുന്ന മത്സ്യങ്ങൾ പരസ്പരം ആക്രമിച്ചത്. മുറെ ഈൽ വർഗത്തിൽപ്പെട്ട മൂന്നു കടൽ മത്സ്യങ്ങളാണ് അക്വേറിയത്തിലുണ്ടായിരുന്നത്; രണ്ടാണും ഒരു പെണ്ണും. ആണ് മത്സ്യങ്ങളുടെ ആക്രമണത്തിൽ പെണ്‍മത്സ്യത്തിന്റെ വയറ് പിളർന്നു. കുടൽ പുറത്തു വന്നു. മൃഗശാല ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്പോൾ വയറിന്റെ ഭാഗത്തെ മാംസം കടിച്ചെടുക്കപ്പെട്ട നിലയിലുണ്ടായിരുന്ന പെണ്‍മത്സ്യം മൃതപ്രായയായിരുന്നു.
തുടർന്ന് ഇവർ ഡോക്ടർ ജേക്കബ് അലക്സാണ്ടറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർ സ്ഥലത്തെത്തി. ഓപ്പറേഷൻ ചെയ്യുന്നതിനായി കടൽവെള്ളം നിറച്ച പ്രത്യേക അക്വേറിയത്തിലേക്ക് പെണ്‍മത്സ്യത്തെ മാറ്റി. അതിനിടയിൽ ഡോക്ടറുടെ വിദ്യാർഥികളായ ഡോ. ടിറ്റു ഏബ്രഹാമും ഡോ. അമൃതലക്ഷ്മിയും ചെങ്ങന്നൂരിൽ നിന്ന് വിവരം അറിഞ്ഞ് കാറോടിച്ച് തിരുവനന്തപുരത്തെത്തി ഡോക്ടർക്ക് ആവശ്യമായ സഹായം ഒരുക്കി.
ഓപ്പറേഷൻ തിയറ്റർ സജ്ജമായതോടെ മത്സ്യത്തിന് ചെകിളകൾ വഴി അനസ്തേഷ്യ നൽകി. തല വെള്ളത്തിലും വയർ വെള്ളത്തിനു മുകളിലുമായി വരത്തക്ക വിധം സജ്ജീകരണമുണ്ടാക്കി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഓപ്പറേഷൻ ആരംഭിച്ചു. വയറിലെ മാംസപേശികൾ അതീവശ്രദ്ധയോടെ തുന്നിച്ചേർത്തു. ആറരയോടെ ഓപ്പറേഷൻ പൂർത്തിയായി. പിന്നെ മയക്കത്തിൽ നിന്നുണർന്ന പെണ്‍മത്സ്യത്തെ പ്രത്യേക അക്വേറിയത്തിലേക്ക് മാറ്റുകയും ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ചെയ്ത ശേഷമാണ് ഡോക്ടർ ജേക്കബ് അലക്സാണ്ടറും അദ്ദേഹത്തിന്റെ വിദ്യാർഥികളും മടങ്ങിയത്.
ആണ് മത്സ്യങ്ങൾ ആക്രമിച്ചു; പരിക്കേറ്റ പെണ്‍മത്സ്യത്തിന് അപൂർവ ശസ്ത്രക്രിയ
12:58 AM Mar 01, 2021 | Deepika.com